ഫീസ് കുടിശ്ശിക സമരം: രാഹുൽ ഗാന്ധിക്ക് ഇറ്റാലിയൻ ഭാഷയിൽ കത്തയച്ച് തെലങ്കാന ബി.ജെ.പി അധ്യക്ഷൻ
ഹൈദരാബാദ്: തെലങ്കാനയിലെ കോളജ് വിദ്യാർഥികളുടെ കുടിശ്ശികയായ ഫീസ് റീഇംബേഴ്സ്മെന്റ് വിഷയം ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇറ്റാലിയൻ ഭാഷയിൽ രാഹുൽ ഗാന്ധിക്ക് കത്തയച്ച് ബി.ജെ.പി അധ്യക്ഷൻ. വിദ്യാർഥികളുടെ ദുരിതം കോൺഗ്രസ് സർക്കാറിന്റെയും രാഹുൽ ഗാന്ധിയുടെയും ശ്രദ്ധയിൽപ്പെടുത്തുന്നതിനാണ് അദ്ദേഹത്തിന്റെ മാതൃഭാഷ തന്നെ തെരഞ്ഞെടുത്തതെന്ന് എൻ. രാംചന്ദർ റാവു പരിഹസിച്ചു.
അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താൻ ജനാധിപത്യപരമായ എല്ലാ മാർഗങ്ങളും പരീക്ഷിച്ചിട്ടും ഫലമുണ്ടായില്ലെന്നും പട്ടിണിസമരം, ലാത്തിച്ചാർജ്, അറസ്റ്റ് എന്നിവയുൾപ്പെടെ നിരവധി നടപടികൾ ഉണ്ടായിട്ടും വിദ്യാർഥികളുടെ ‘ഗൂഞ്ച്’ രാഹുൽ ഗാന്ധിയിലേക്കോ കോൺഗ്രസ് സർക്കാറിലേക്കോ എത്തിയില്ലെന്നും അദ്ദേഹം കത്തിൽ കുറ്റപ്പെടുത്തി.
വിദ്യാർഥികൾക്കുവേണ്ടി പട്ടിണിസമരം നടത്താൻ തീരുമാനിച്ചപ്പോൾ നിശ്ചയിച്ച വേദിക്ക് സർക്കാർ അനുമതി നിഷേധിച്ചതായും തുടർന്ന് ബി.ജെ.പി സംസ്ഥാന ആസ്ഥാനത്ത് സമരം നടത്തേണ്ടിവന്നിരുന്നു. വിദ്യാർഥികളുടെ വിഷയത്തിൽ ശബ്ദമുയർത്തിയതിന് 10 ദിവസത്തിനിടെ തന്നെ നാലുതവണ സർക്കാർ അറസ്റ്റ് ചെയ്തതായും രാംചന്ദർ റാവു കത്തിൽ ആരോപിച്ചു.
തൊഴിലില്ലായ്മ വേതനം, തൊഴിൽ വാഗ്ദാനങ്ങൾ, നിയമന കലണ്ടർ പ്രഖ്യാപനങ്ങൾ യുവാക്കളുടെ പ്രതീക്ഷ ഉയർത്തിയെങ്കിലും അവയിൽ പലതും ഇപ്പോഴും നടപ്പായിട്ടില്ലെന്നാണ് ആരോപണം. കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തി 1,000 ദിവസം പിന്നിട്ടിട്ടും സ്ഥിതിയിൽ മാറ്റമില്ലെന്നും കുറ്റപ്പെടുത്തി.
“ഭരണഘടന ഉയർത്തിപ്പിടിക്കുകയും ജനാധിപത്യം സംരക്ഷിക്കുമെന്ന് പറയുകയും ചെയ്യുന്ന നിങ്ങൾ, സ്വന്തം പാർട്ടി ഭരിക്കുന്ന സംസ്ഥാനത്ത് സമാധാനപരമായ പ്രതിഷേധത്തിനുള്ള ഇടം പോലും നിഷേധിക്കുകയും പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. നിങ്ങളുടെ വാക്കുകളോടും നടപടികളോടും എങ്ങനെ പൊരുത്തപ്പെടുത്താനാകും?” രാഹുൽ ഗാന്ധിയോട് രാംചന്ദർ റാവു ചോദ്യമുന്നയിച്ചു.
വിദ്യാർഥികൾക്ക് പിന്തുണയുമായി ബി.ജെ.പി രംഗത്തെത്തിയപ്പോൾ തെലങ്കാനയിലെ സർക്കാർ പൊലീസ് നടപടിയും ലാത്തിച്ചാർജുമായും പ്രതികരിച്ചെന്നും ബി.ജെ.പി ആരോപിച്ചു. തെലങ്കാനയിലെ മുഴുവൻ കുടിശ്ശിക ഫീസ് റീഇംബേഴ്സ്മെന്റും അടിയന്തരമായി അനുവദിക്കുന്നതിന് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിക്ക് ആവശ്യമായ സമ്മർദം ചെലുത്തണമെന്നും വിദ്യാഭ്യാസ മേഖലയെ പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആണ് കത്തിൽ മുഖ്യമായും ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.