ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും വിദ്യാർഥിനി ആത്മഹത്യ ചെയ്തു. ശിവകാശി അയ്യംപെട്ടി ഗ്രാമത്തിലെ പ്ലസ് വൺ വിദ്യാർഥിനിയെ ചൊവ്വാഴ്ച വൈകീട്ട് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിന്നു.
ഇതോടെ സംസ്ഥാനത്ത് രണ്ടാഴ്ചക്കിടെ ആത്മഹത്യ ചെയ്ത വിദ്യാർഥിനികളുടെ എണ്ണം നാലായി. മൂന്ന് പ്ലസ് ടു വിദ്യാര്‍ഥിനികൾ നേരത്തെ ജീവനൊടുക്കിയിരുന്നു. ഇതിൽ മൂന്നുപേരും കഴിഞ്ഞ രണ്ടുദിവസത്തിനിടെയാണ് മരിച്ചത്. അന്വേഷണം പൂർത്തിയാകുന്നതുവരെ ഒന്നും പറയാനാകില്ലെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
സ്‌കൂളില്‍നിന്ന് വീട്ടിലെത്തിയ ശേഷമാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്.
ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. പൊലീസ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിക്ക് അതികഠിനമായ വയറ് വേദന ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കടലൂര്‍ ജില്ലയിൽ പ്ലസ് ടു വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങി മരിച്ച് മണിക്കൂറുകൾക്കുശേഷമാണ് ശിവകാശിയിലും സമാനരീതിയിൽ പ്ലസ് വൺ വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്.
പെണ്‍കുട്ടികള്‍ ആത്മഹത്യാചിന്ത വെടിയണമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അഭ്യർഥിച്ചിരുന്നു. ജൂലൈ 13ന് കള്ളക്കുറിച്ചി ജില്ലയിലാണ് ആദ്യത്തെ പെൺകുട്ടി ജീവനൊടുക്കിയത്. സ്വകാര്യ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതിനു പിന്നാലെ നടന്ന പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.