ചെന്നൈ: 'സീ തമിഴ്' ചാനലിലെ 'ജൂനിയർ സൂപ്പർ സ്റ്റാർ സീസൺ 4'ലെ മത്സരാർഥികളായ രണ്ടു കുട്ടികൾ അവതരിപ്പിച്ച പരിപാടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്ഷേപിക്കുന്നതാണെന്നാരോപിച്ച് ബി.ജെ.പിയുടെ തമിഴ്നാട് ഐ.ടി ആൻഡ് സോഷ്യൽ മീഡിയ സെൽ സംസ്ഥാന പ്രസിഡന്റ് സി.ടി.ആർ നിർമൽ കുമാർ ചാനൽ അധികൃതർക്ക് കത്തെഴുതി.
ജനുവരി 15ന് സംപ്രേഷണം ചെയ്ത പരിപാടിക്കിടെ നോട്ട് നിരോധനം, പ്രധാനമന്ത്രിയുടെ വസ്ത്രധാരണം, വിദേശ യാത്രകൾ, ഓഹരി വിറ്റഴിക്കൽ തുടങ്ങിയവ സംബന്ധിച്ച പരാമർശങ്ങളാണ് പ്രതിഷേധത്തിന് കാരണമായത്. തമിഴ് ഹാസ്യ നടൻ വടിവേലുവിെൻറ 'ഇംസൈ അരസൻ 23ാം പുലികേസി'യെന്ന സിനിമയിലെ കഥാപാത്രങ്ങളെ അനുകരിച്ചായിരുന്നു അവതരണം.
കുട്ടികളുടെ രണ്ടു മിനിറ്റ് ദൈർഘ്യമുള്ള സ്കിറ്റ് അവതരണത്തെ വിധികർത്താക്കളും അവതാരകരും മറ്റും കൈയടിച്ച് പ്രോത്സാഹിപ്പിച്ചിരുന്നു. വിവാദ പരിപാടിക്ക് ചാനൽ അധികൃതർ നിയമപരമായും ധാർമികമായും ഉത്തരവാദികളായിരിക്കുമെന്നും കത്തിൽ മുന്നറിയിപ്പുണ്ട്.
വിവാദമായതോടെ ചാനലിന്റെ വെബ്സൈറ്റിൽനിന്ന് പ്രസ്തുത ഭാഗം നീക്കം ചെയ്യുമെന്നും പുനഃസംപ്രേഷണം ചെയ്യില്ലെന്നും ചാനൽ മേധാവികൾ ബി.ജെ.പി കേന്ദ്രങ്ങളെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.