കോയമ്പത്തൂർ: ‘ഡോഗ് ലേഡി ഒാഫ് കോയമ്പത്തൂർ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന മലയാളി യായ എസ്.വി. ഗീതറാണി വിടപറഞ്ഞു. അർബുദം ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു. വ്യാ ഴാഴ്ച രാവിലെ 7.30ഓടെയാണ് തെരുവ് നായ്ക്കളുടെ വളർത്തമ്മയായ ഗീതറാണിയുടെ അന്ത്യം. ഇതോടെ മേട്ടുപാളയം റോഡിലെ തുടിയല്ലൂർ പെരിയമാതംപാളയം ‘സ്നേഹാലയ’യിലെ 400ലധികം തെരുവ് നായ്ക്കളാണ് അനാഥമായത്.
കോയമ്പത്തൂരിലും പരിസരങ്ങളിലും ഉടമസ്ഥർ ഉപേക്ഷിക്കുകയും വാഹനാപകടങ്ങളിൽപ്പെട്ട് പരിക്കേൽക്കുകയും ഭക്ഷണമില്ലാതെ അലഞ്ഞുതിരിയുകയും ചെയ്യുന്ന തെരുവുനായ്ക്കൾക്ക് ഗീതറാണി സംരക്ഷണം നൽകിയിരുന്നു. മൊബൈൽഫോണിൽ വിളിവന്നാൽ ഉടനടി സ്വന്തം വാഹനത്തിൽ ഗീതറാണി സ്ഥലത്ത് എത്തും. വണ്ടിയിൽ ഭക്ഷണവും പ്രാഥമിക ശുശ്രൂഷക്കാവശ്യമായ മരുന്നുകളും സൂക്ഷിച്ചിരിക്കും. തുടർന്ന്, മൃഗഡോക്ടറുടെ സഹായം ലഭ്യമാക്കും.
വളർത്താൻ താൽപര്യമുള്ളവർക്ക് പട്ടികളെ സൗജന്യമായും നൽകിയിരുന്നു. സ്നേഹാലയയിൽ പരിചരണത്തിനും ഭക്ഷണം പാകം ചെയ്യാനും നാലുപേരെ ജോലിക്ക് നിയോഗിച്ചിട്ടുണ്ട്. ഇവർക്ക് ശമ്പളം നൽകിയിരുന്നതും ഗീതറാണിയുടെ സ്വന്തം സമ്പാദ്യത്തിൽനിന്നായിരുന്നു.
നായ്ക്കളോടുള്ള സ്നേഹംമൂലം ഗീതറാണി ചെറുപ്പം മുതലെ കുടുംബത്തിൽനിന്ന് അകറ്റിനിർത്തപ്പെട്ടു. പിതാവും ഭർത്താവും ഇവരുടെ നടപടികളിൽ അതൃപ്തരായിരുന്നു. ഭർത്താവിെൻറ വിയോഗവും മക്കളുടെ വിവാഹവും കഴിഞ്ഞതോടെ 12 വർഷം മുമ്പാണ് ഗീതറാണി ‘സ്നേഹാലയ’ സ്ഥാപിച്ചത്. തെൻറ മക്കളെ പോലെയാണ് തനിക്ക് നായ്ക്കളെന്ന് ഗീതറാണി അഭിമാനപൂർവം പറഞ്ഞിരുന്നു.
തെൻറ മരണംവരെ തെരുവുനായ്ക്കളെ സംരക്ഷിക്കുമെന്ന് പറഞ്ഞിരുന്ന ഗീതറാണിയുടെ വിടവാങ്ങൽമൂലം സ്നേഹാലയയിലെ അനാഥമായ നായ്ക്കൾ വീണ്ടും തെരുവിലേക്കിറങ്ങുമോയെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ഏതെങ്കിലും മൃഗസ്നേഹി സംഘടന ഇവയെ ഏറ്റെടുക്കാൻ മുേന്നാട്ടുവരുമെന്നാണ് പ്രതീക്ഷ. ഗീതറാണിയെക്കുറിച്ച് 25 മിനിറ്റ് നീണ്ട ഡോക്യുമെൻററിയും പുറത്തിറങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.