ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാർ നടത്തിയ വാർത്താസമ്മേളനത്തിന് പിറകെ ഉടെലടുത്ത പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ന് ശ്രമങ്ങള്‍ നടന്നേക്കും. പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. മുഴുവന്‍ ജഡ്ജിമാരുമായി ചര്‍ച്ച നടത്തി സമവായമുണ്ടാക്കാനാണ് ശ്രമം.
ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനം അനുചിതവും ഒഴിവാക്കേണ്ടതുമായിരുന്നു എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് ഇന്നലെ ചീഫ് ജസ്റ്റിസുമായുള്ള ചര്‍ച്ചക്ക് ശേഷം അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ജഡ്ജിമാരുടെ ആഭ്യന്തര പ്രശ്നങ്ങളാണിതെന്നും അവര്‍ തന്നെ പരിഹരിക്കട്ടെയെന്നുമാണ് കേന്ദ്രസർക്കാർ നിലപാട്. പ്രശ്ന പരിഹാരത്തിന് സുപ്രീം കോടതിയിലെ മുഴുവന്‍ ജഡ്ജിമാരെയും പങ്കെടുപ്പിച്ച് ഫുൾകോർട്ട് വിളിച്ചു ചേർക്കാനും സാധ്യതയുണ്ട്.
പ്രശാന്ത് ഭൂഷണ്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ മുതിര്‍ന്ന അഭിഭാഷകര്‍ക്കും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നിലപാടുകളില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ജഡ്ജിമാര്‍ക്കെതിരായ അഴിമതി ആരോപണക്കേസുള്‍പ്പെടെ വിവിധ കേസുകളിലെ വാദത്തിനിടയില്‍ ഈ വിയോജിപ്പ് ഭൂഷണ്‍ കോടതിമുറിയില്‍ പ്രകടിപ്പിച്ചിരുന്നു. വിഷയത്തിൽ ബാർ അസോസിയേഷനും ഇടപെടാൻ സാധ്യതയുണ്ട്. മുതിർന്ന അഭിഭാഷകർ ഇന്ന് ചീഫ് ഉസ്റ്റിസുമായി ചർച്ച നടത്തുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.