ന്യൂഡൽഹി: വയനാട് വഴി ബന്ദിപ്പൂർ വനത്തിലൂടെ കടന്നുപോകുന്ന കോഴിക്കോട്-െകാല്ലഗൽ ദേശീയപാത 766ലെ രാത്രിയാത്രനിരോധനവുമായി ബന്ധപ്പെട്ട പ്രശ്നം പഠിക്കാൻ വിദഗ്ധസമിതിക്ക് രൂപംനൽകണമെന്ന് സുപ്രീംകോടതി. കേന്ദ്ര ഉപരിതലഗതാഗതസെക്രട്ടറി അധ്യക്ഷനായി കേരള, കർണാടക, തമിഴ്നാട് സംസ്ഥാന പ്രതിനിധികളെ ഉൾപ്പെടുത്തി ഒരുമാസത്തിനകം സമിതി രൂപവത്കരിക്കണമെന്നും മൂന്നുമാസത്തിനകം ബദൽപാത നിർദേശമടക്കം വിശദറിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. പൊതുജനങ്ങളിൽ നിന്നടക്കം അഭിപ്രായം തേടാനും നിർദേശമുണ്ട്.
2010ൽ കർണാടക ഹൈകോടതി ഉത്തരവിട്ട രാത്രിയാത്ര നിരോധനത്തിനെതിരെ സംസ്ഥാനസർക്കാർ ഉൾപ്പെടെ നൽകിയ ഹരജി ബുധനാഴ്ച പരിഗണിച്ചേപ്പാഴാണ് സമിതിക്ക് രൂപം നൽകാൻ നിർദേശിച്ചത്. ബന്ദിപ്പൂർ വനമേഖലയിൽ രാത്രിയാത്ര പരിസ്ഥിതിക്ക് എത്രത്തോളം ആഘാതം ഏൽപിക്കുമെന്ന് വിദഗ്ധസമിതി പരിശോധിക്കേണ്ടതുണ്ടെന്ന് കേന്ദ്രസർക്കാറിനുവേണ്ടി ഹാജരായ അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ നിർദേശിക്കുകയായിരുന്നു. വനമേഖലക്ക് ആഘാതമേൽക്കുമെങ്കിൽ ബദൽപാതയുടെ സാധ്യത ആരായാവുന്നതാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
ഇതിനെ കേരള, കർണാടക സംസ്ഥാനങ്ങൾ എതിർത്തില്ല. തുടർന്നാണ് വിദഗ്ധസമിതി രൂപവത്കരിക്കാനും വിശദറിപ്പോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.