ഹൈദരാബാദ്: തെലങ്കാനയിൽ ബിരുദ പരീക്ഷയെഴുതാൻ എത്തിയ വിദ്യാർഥിനികളോട് ബുർഖ മാറ്റാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. സന്തോഷ് നഗറിലെ കെ.വി. രഞ്ച റെഡ്ഡി കോളജിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഉർദു മീഡിയത്തിൽ പഠിക്കുന്ന പെൺകുട്ടികളോടാണ് ബുർഖ ഊരിവെച്ചിട്ട് പരീക്ഷയെഴുതിയാൽ മതിയെന്ന് നിർദേശിച്ചത്.
''പരീക്ഷ കേന്ദ്രത്തിലേക്ക് കടക്കാൻ ശ്രമിക്കവെ ബുർഖ ഊരിവെച്ചിട്ട് കയറിയാൽ മതിയെന്ന് കോളജ് അധികൃതർ നിർബന്ധിക്കുകയായിരുന്നു. ബുർഖ പുറത്ത് ധരിച്ചാൽ മതിയെന്നും അവർ പറഞ്ഞു.''-പെൺകുട്ടികളിലൊരാൾ പറഞ്ഞു. അരമണിക്കൂറോളം പെൺകുട്ടികളെ ഇങ്ങനെ തടഞ്ഞുനിർത്തിയെന്നാണ് പരാതി. ചില പെൺകുട്ടികൾ ബുർഖയൂരി പരീക്ഷ ഹാളിലേക്ക് കയറി. തുടർന്ന് വിദ്യാർഥിനികളുടെ രക്ഷിതാക്കൾ പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ തെലങ്കാന ആഭ്യന്തരമന്ത്രി മഹ്മുദ് അലിയുടെ പ്രതികരണം വിവാദമായി. സ്ത്രീകൾ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിൽ ജാഗ്രത വേണമെന്ന് അഭിപ്രായപ്പെട്ട മന്ത്രി ബുർഖ ഊരിച്ചവർക്കെതിരെ ഉചിതമായ നടപടിയെടുക്കുമെന്നും ഉറപ്പു നൽകി. ''ചില വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകരോ പ്രിൻസിപ്പൽമാരോ ആണിത്തരം കാര്യങ്ങൾ ചെയ്യുന്നത്. ഞങ്ങളുടെ നയം തീർത്തും മതേതരമാണ്. ആളുകൾക്ക് അവർക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാം. എന്നാൽ സ്ത്രീകൾ അൽപ ഇറക്കം കുറഞ്ഞ ധരിക്കുന്നത് പ്രശ്നമുണ്ടാക്കുന്നു. ആളുകൾ സമാധാനത്തോടെയിരിക്കണമെങ്കിൽ സ്ത്രീകൾ നന്നായി വസ്ത്രം ധരിക്കണം''-മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.