ചെന്നൈ: തൂത്തുക്കുടി സ്റ്റെർലൈറ്റ് വിരുദ്ധ പ്രക്ഷോഭത്തിനിടെ ഉണ്ടായ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള സർക്കാർ ധനസഹായം 20 ലക്ഷം രൂപ വീതമാക്കി. നേരത്തേ 10 ലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്. ഗുരുതര പരിക്കേറ്റവർക്ക് മൂന്നു ലക്ഷത്തിൽനിന്ന് അഞ്ച് ലക്ഷമാക്കി. നിസ്സാര പരിക്കേറ്റവർക്ക് ഒന്നര ലക്ഷം രൂപ നൽകും. ഉപമുഖ്യമന്ത്രി ഒ. പന്നീർസെൽവം തിങ്കളാഴ്ച തൂത്തുക്കുടിയിലെത്തി ധനസഹായം വിതരണം ചെയ്യും. സംഭവത്തിൽ 13പേർ കൊല്ലപ്പെടുകയും 102പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ധനസഹായം കൂട്ടണമെന്ന് വിവിധ രാഷ്ട്രീയകക്ഷികൾ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഇതേവരെ തൂത്തുക്കുടി സന്ദർശിച്ചിട്ടില്ല. മന്ത്രി കടമ്പൂർ രാജു, ഡി.ജി.പി ടി.കെ. രാജേന്ദ്രൻ എന്നിവർ ഞായറാഴ്ച തൂത്തുക്കുടിയിലെത്തി. ജനജീവിതം സാധാരണ നിലയിലായതോടെ നിരോധനാജ്ഞ പിൻവലിച്ചതായി തൂത്തുക്കുടി ജില്ല കലക്ടർ സന്ദീപ് നന്ദുരി അറിയിച്ചു. തൂത്തുക്കുടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മൂന്നുപേരെ മധുര ഗവ. ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ 34 പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. കലക്ടറേറ്റിന് 29 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.