കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിലിരുന്ന തൃണമൂൽ കോൺഗ്രസിന് (ടി.എം.സി) കനത്ത തിരിച്ചടി നേരിട്ടതിനിടെ, സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് നാളെ സംസ്ഥാനത്തെത്തും. പുതിയ സംഭവവികാസങ്ങളിൽ ടി.എം.സി നേതാവ് മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് സന്ദർശനം.
വിവിധ സംസ്ഥാനങ്ങളിൽ നടന്ന അസംബ്ലി തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി മുന്നേറ്റം കാഴ്ചവെച്ച പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാക്കളെ ഒറ്റക്കെട്ടായി നിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അഖിലേഷിന്റെ സന്ദർശനം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ഉൾപ്പെടെ യോഗത്തിൽ ചർച്ചയാകും.
ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ സഖ്യത്തെ ശക്തിപ്പെടുത്തുമെന്ന് മമത ബാനർജി പ്രതികരിച്ചതിന് പിന്നാലെയാണ് അഖിലേഷ് യാദവിന്റെ സന്ദർശനം. പ്രതിപക്ഷ നേതാക്കളിൽനിന്ന് തനിക്ക് പിന്തുണ ലഭിച്ചതായി മമത ബാനർജി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, അരവിന്ദ് കെജ്രിവാൾ, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ്, തേജസ്വി യാദവ്, ഹേമന്ത് സോറൻ എന്നിവരിൽനിന്ന് ലഭിച്ച പിന്തുണ തനിക്ക് ആത്മവിശ്വാസം നൽകുന്നുവെന്നും മമത പ്രതികരിച്ചിരുന്നു.
ബംഗാളിൽ തന്റെയും പാർട്ടിയുടെയും പരാജയം അംഗീകരിക്കാൻ തയ്യാറാവാത്ത മമത രാജിവെക്കാതെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുകയാണ്. ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്തിയെന്നും ധാർമിക വിജയം തങ്ങൾക്കാണെന്നുമാണ് മമതയുടെ നിലപാട്.
ബംഗാളിലെ 294 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 207 സീറ്റുകളാണ് ബി.ജെ.പി പിടിച്ചത്. ഭരണകക്ഷിയായിരുന്ന തൃണമൂൽ കോൺഗ്രസിന് 80 സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. 2021ൽ 212 സീറ്റുകൾ പിടിച്ചായിരുന്നു മമത സർക്കാർ മൂന്നാമതും അധികാരത്തിലേറിയത്. അന്ന് 77 സീറ്റുകളിലാണ് ബി.ജെ.പി വിജയിച്ചിരുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുന്നതായി മമത നേരത്തെ തന്നെ ആരോപിച്ചിരുന്നു.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷവും പശ്ചിമ ബംഗാളിൽ സംഘർഷങ്ങൾ തുടരുകയാണ്. തങ്ങളുടെ പാർട്ടി ഓഫീസുകൾ ബി.ജെ.പി പ്രവർത്തകർ ബുൾഡോസർ വെച്ച് തകർത്തതായി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ന്യൂമാർക്കറ്റ് ഭാഗത്തെ കടകളും തൃണമൂൽ കോൺഗ്രസ് പാർട്ടിയുടെ ഓഫീസും ബി.ജെ.പി പ്രവർത്തകർ ബുൾഡോസർ ഉപയോഗിച്ച് തകർത്തെന്നാണ് ആരോപണം. വീഡിയോ പങ്കുവെച്ചാണ് ആരോപണം ഉന്നയിച്ചത്. വീഡിയോയിൽ, ഉച്ചത്തിലുള്ള ആർപ്പുവിളികൾക്കിടയിലും സംഗീതത്തിനൊപ്പം പ്രദേശത്തെ ഒരു കടയിൽ ഒരു ബുൾഡോസർ ഇടിച്ചുനിരത്തുന്നത് കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.