ന്യൂഡൽഹി: പാർലമെൻറിൽ യോജിച്ചുനിന്നതു വഴി സർക്കാർ പ്രശ്നച്ചുഴിയിലായ പശ്ചാത്തലത്തിൽ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രംഗത്ത്. 20ന് വിവിധ മുഖ്യമന്ത്രിമാരെയും പ്രതിപക്ഷ നേതാക്കളെയും ഓൺലൈൻ യോഗത്തിലേക്ക് സോണിയ ക്ഷണിച്ചു.
മുഖ്യമന്ത്രിമാരായ മമത ബാനർജി (തൃണമൂൽ കോൺഗ്രസ്), ഉദ്ധവ് താക്കറെ (ശിവസേന), എം.കെ സ്റ്റാലിൻ (ഡി.എം.കെ), ഹേമന്ത് സോറൻ (ഝാർഖണ്ഡ്) എന്നിവർക്കു പുറമെ എൻ.സി.പി നേതാവ് ശരത് പവാർ അടക്കം പ്രതിപക്ഷ പാർട്ടി നേതാക്കൾക്കാണ് സോണിയയുടെ ക്ഷണം. 15 പാർട്ടികൾ ഒന്നിച്ചു നിന്ന് പെഗസസ് ചാരവൃത്തി അടക്കമുള്ള വിഷയങ്ങൾ ശക്തമായി ഉയർത്തിയതിനാൽ ഇക്കുറി പാർലമെൻറ് സമ്മേളനം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാതെ വെട്ടിച്ചുരുക്കാൻ സർക്കാർ നിർബന്ധിതമായിരുന്നു.
യോഗത്തിനു പിന്നാലെ നേതാക്കൾക്കായി ഡൽഹിയിൽ വിരുന്ന് ഒരുക്കാനും കോൺഗ്രസ് തയാറെടുക്കുന്നുണ്ട്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പു മുന്നിൽക്കണ്ട് കോൺഗ്രസിെൻറയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ തന്നെയാണ് പ്രതിപക്ഷ സഖ്യം രൂപപ്പെടുന്നതെന്ന് ഉറപ്പു വരുത്താനുള്ള ശ്രമങ്ങളിലേക്കാണ് നേതൃത്വം കടന്നിരിക്കുന്നത്. മമത പ്രതിപക്ഷ നേതാക്കളെ ഒന്നിപ്പിക്കാനുള്ള ശ്രമം നടത്തിയതിനു പിന്നാലെയാണിത്. പ്രതിപക്ഷ കൂട്ടായ്മ രൂപപ്പെടുത്തുന്നതിനൊപ്പം കോൺഗ്രസിനെ സംഘടനാ തലത്തിൽ ശക്തിപ്പെടുത്താനും നീക്കം തുടങ്ങിയിട്ടുണ്ട്. രാഹുൽ ഗാന്ധി കൂടുതൽ സജീവമായി വിഷയങ്ങളിൽ ഇടപെട്ടു തുടങ്ങിയത് ഇതിെൻറ ഭാഗമാണ്. കോവിഡ് സാഹചര്യങ്ങൾ അനിശ്ചിതത്വത്തിലാക്കിയ പുനഃസംഘടനാ നടപടികൾ വേഗത്തിലാക്കുന്നതിനും കോൺഗ്രസിൽ ചർച്ചയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.