സോനം വാങ്ചുക്,അഭിജിത്ത് ദിപ്കെ
ന്യൂഡൽഹി:രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകൾക്കും പരീക്ഷാ നടത്തിപ്പിലെ വീഴ്ചകൾക്കുമെതിരെ 'കോക്രോച്ച് ജനതാ പാർട്ടി' (CJP) നടത്തുന്ന പ്രതിഷേധം ശക്തമാകുന്നു. പാർലമെന്റ് മൺസൂൺ സമ്മേളനം ആരംഭിക്കുന്ന ജൂലൈ 20-ന് ജന്തർ മന്തറിൽ നിന്ന് പാർലമെന്റിലേക്ക് സമാധാനപരമായ മാർച്ച് നടത്തുമെന്ന് സി.ജെ.പി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് ആണ് മാർച്ചിന് നേതൃത്വം നൽകുക.
വിദ്യാഭ്യാസ സംവിധാനത്തിലെ തുടർച്ചയായ പരാജയങ്ങൾ കാരണം ജീവൻ നഷ്ടപ്പെട്ട വിദ്യാർത്ഥികളുടെ സ്മരണയ്ക്കായും, സമഗ്രമായ വിദ്യാഭ്യാസ പരിഷ്കരണങ്ങൾക്കായുമാണ് മാർച്ച് സംഘടിപ്പിക്കുന്നത്. "നിങ്ങൾ ശരിക്കും ഞാൻ ജീവനോടെയിരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ, വീടുകളിൽ ഇരുന്ന് സന്ദേശങ്ങൾ അയക്കുന്നതിന് അപ്പുറം പ്രവർത്തിക്കുക. ജൂലൈ 20-ന് ഡൽഹിയിലെത്തി സമാധാന മാർച്ചിൽ പങ്കുചേരുക. നിയമങ്ങൾ നിർമ്മിക്കപ്പെടുന്നിടത്ത് നമ്മുടെ ശബ്ദം എത്തിക്കാൻ നമുക്ക് ഒന്നിച്ചുപ്രവർത്തിക്കാം," വാങ്ചുക് ആഹ്വാനം ചെയ്തു.
അതേസമയം, പ്രതിഷേധത്തിന്റെ ഭാഗമായി വാങ്ചുക് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം 11-ാം ദിവസത്തിലേക്ക് കടന്നു. 20 ദിവസമായി തുടരുന്ന പ്രതിഷേധങ്ങൾക്കിടയിൽ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ആശങ്കാജനകമായ മാറ്റങ്ങളുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. നിരാഹാരം തുടങ്ങിയ ശേഷം ഏഴ് കിലോയിലധികം ഭാരം അദ്ദേഹത്തിന് കുറഞ്ഞതായാണ് റിപ്പോർട്ട്. ഇന്നലെ പുറത്തുവിട്ട ആരോഗ്യ റിപ്പോർട്ടിൽ അദ്ദേഹത്തിന്റെ ഭാരം 59.40 കിലോ ആയി രേഖപ്പെടുത്തി. മറ്റ് ആരോഗ്യ സൂചകങ്ങൾ തൃപ്തികരമാണെങ്കിലും അദ്ദേഹത്തിന്റെ നില നിരീക്ഷിച്ചു വരികയാണ്.
പ്രതിഷേധ വേദിയിലുണ്ടായിരുന്ന ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (AISA) അംഗം ഹൃഷികേശിനെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് രാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐസയുടെ മറ്റ് നാല് ഭാരവാഹികളും വാങ്ചുക്കിനൊപ്പം നിരാഹാര സമരം തുടരുന്നുണ്ട്. വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസ മന്ത്രിയുടെ രാജിക്കായുമുള്ള സമരത്തെ കേന്ദ്ര സർക്കാർ അവഗണിക്കുകയാണെന്ന് ഐസ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.