ഹിസാർ: നടിയും ബി.ജെ.പി നേതാവുമായ സോനാലി ഫോഗട്ടിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 10 കോടിയുടെ ഇടപാട് നടന്നുവെന്ന് കുടുംബം. തങ്ങൾക്ക് ലഭിച്ച രണ്ട് അജ്ഞാതക്കത്തുകളിൽ ഒന്നിലാണ് ഇൗ വിവരമുള്ളതെന്നും ഇക്കാര്യം പൊലീസ് അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
മറ്റൊരു കത്തിൽ ചില രാഷ്ട്രീയ നേതാക്കളുടെ പേരുകൾ പരാമർശിച്ചിട്ടുണ്ട്. ഇക്കാര്യവും അന്വേഷിക്കണം. ഒരു കത്ത് ഒരു മാസം മുമ്പും അടുത്തത് ഈയിടെയും ലഭിച്ചതാണെന്ന് സൊനാലി ഫോഗട്ടിന്റെ സഹോദരി ഭർത്താവ് അമൻ പൂനിയ പറഞ്ഞു.
സോനാലിയുടെ സഹോദരി രുകേഷ് ആദംപൂരിൽ മത്സരിക്കുമെന്നും അമൻ പൂനിയ അറിയിച്ചു. 'സോനാലിയുടെ സഹോദരി രുകേഷ് ആദംപൂരിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കും. ആം ആദ്മി പാർട്ടിയുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ല' അമൻ പൂനിയ പറഞ്ഞു.
തന്റെ സഹോദരിയുടെ കൊലപാതകത്തിന് പിന്നിൽ ബി.ജെ.പി നേതാവ് കുൽദീപ് ബിഷ്‌ണോയിയാണെന്ന് സോനാലി ഫോഗട്ടിന്റെ സഹോദരൻ റിങ്കു നേരത്തെ ആരോപിച്ചിരുന്നു. ഹിസാറിൽ നടന്ന സർവ് ഖാപ് മഹാപഞ്ചായത്തിൽ വച്ചായിരുന്നു റിങ്കുവിന്റെ വെളിപ്പെടുത്തൽ.
സോനാലി ഫോഗട്ടിന്റെ കുടുംബാംഗങ്ങളുടെ ആരോപണത്തെത്തുടർന്ന് കുൽദീപ് ബിഷ്‌ണോയി തന്റെ നിലപാട് മഹാപഞ്ചായത്തിന് മുന്നിൽ വിശദീകരിക്കണമെന്ന് സർവ് ഖാപ് മഹാപഞ്ചായത്ത് തീരുമാനിച്ചതായി എ.എൻ.ഐയോട് സംസാരിക്കവെ ഖാപ് വക്താവ് സന്ദീപ് ഭാരതി പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.