ന്യൂഡൽഹി: സ്മൃതി ഇറാനിയുടെ മകൾക്ക് ഗോവയിൽ അനധികൃത ബാറുണ്ടെന്ന ആരോപണവുമായി കോൺഗ്രസ്. കേന്ദ്രമന്ത്രിയെ പുറത്താക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകണമെന്നും കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. എന്നാൽ, ആരോപണം നിഷേധിച്ച് സ്മൃതി ഇറാനി രംഗത്തെത്തി.
സില്ലി സോൾസ് എന്ന പേരിൽ ഗോവയിൽ റസ്റ്ററന്റ് നടത്തുന്നില്ലെന്നും തനിക്ക് ഒരു അതോറിറ്റിയിൽ നിന്നും നോട്ടീസ് ലഭിച്ചിട്ടില്ലെന്നും സ്മൃതി ഇറാനിയുടെ മകൾ കിരാട്ട് നാഗ്രയുടെ അഭിഭാഷക വ്യക്തമാക്കി. സ്മൃതി ഇറാനിയെ അപകീർത്തിപ്പെടുത്താനായി സമൂഹമാധ്യമങ്ങളിൽ മകൾക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും അവരുടെ അഭിഭാഷകൻ പറഞ്ഞു.
സ്മൃതി ഇറാനിയുടെ മകളുടെ ബാറിന് നൽകിയ കാരണം കാണിക്കൽ നോട്ടീസ് പങ്കുവെച്ചായിരുന്നു കോൺഗ്രസ് ആരോപണം. എക്സൈസ് നൽകിയ നോട്ടീസാണ് കോൺഗ്രസ് പുറത്ത് വിട്ടത്. സ്മൃതി ഇറാനിയും കുടുംബവും ഗോവയിൽ ലൈസൻസില്ലാതെ റസ്റ്ററന്റ് നടത്തുവെന്നത് ഗൗരവകരമായ കാര്യമാണെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. സ്മൃതി ഇറാനിയുടെ മകളുടെ ബാറിന്റെ ലൈസൻസ് 13 മാസം മുമ്പ് മരിച്ചുപോയ ഒരാളുടെ പേരിലാണെന്നും കോൺഗ്രസ് ആരോപിക്കുന്നു.
അതേസമയം, വിവാദങ്ങളോട് വൈകാരികമായാണ് സ്മൃതി ഇറാനി പ്രതികരിച്ചത്. താൻ ഗാന്ധി കുടുംബത്തിനെതിരെ പ്രതികരിച്ചതിനാലാണ് കോൺഗ്രസ് തന്നെ ലക്ഷ്യംവെക്കുന്നത്. മധ്യവയസ്കരായ രണ്ട് കോൺഗ്രസ് നേതാക്കളാണ് 18കാരിയായ തന്റെ മകൾക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ. അവൾ ചെയ്ത ഒരേയൊരു കുറ്റം അവളുടെ അമ്മ രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരെ സംസാരിച്ചുവെന്നതാണ്.
എന്റെ മകൾ കോളജിൽ പഠിക്കുകയാണ്. അവർ ബാർ നടത്തുന്നില്ല. ദയവായി രേഖകൾ പരിശോധിക്കുക. ഞാൻ കോടതിയിലും ജനങ്ങൾക്കും മുമ്പിലും ഇത് മറുപടി പറയും. കോൺഗ്രസ് നേതാക്കൾക്കെതിരെ ഉടൻ മാനനഷ്ട കേസ് നൽകുമെന്നും സ്മൃതി ഇറാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.