മുംബൈ: മഹാരാഷ്ട്ര തലസ്ഥാനമായ മുംബൈയിലും ദേശീയ പൗരത്വ പരിശോധന നടത്തണമെന്ന് ശിവസേന നേതാവും കേന്ദ്ര മന്ത്രിയുമായ അരവിന്ദ് സാവന്ത്. ദേശീയ പൗരത്വ പട്ടികയിലൂടെ അസമിലെ സ്ഥിരവാസികളെ കണ്ടെത്താൻ സാധിച്ചു. മുംബൈയിലും ദേശീയ പൗരത്വ പട്ടിക തയാറാക്കണം. ഇതിലൂടെ മുംബൈയിലുള്ള ബംഗ്ലാദേശികളെ പുറത്താക്കാൻ കഴിയുമെന്നും അരവിന്ദ് സാവന്ത് പറഞ്ഞു.
ദേശീയ പൗരത്വ പട്ടിക തയാറാക്കിയത് വഴി അനധികൃതമായി അസമിൽ കഴിഞ്ഞിരുന്ന ബംഗ്ലാദേശികൾ എത്രയെന്ന് കണ്ടെത്താൻ കഴിഞ്ഞു. ഇത് പ്രധാനപ്പെട്ട വിഷയമാണെന്നും ദേശീയ സുരക്ഷയെ ബാധിക്കുന്നതാണെന്നും ശിവസേന എം.പി മാധ്യമങ്ങളോട് വ്യക്തമാക്കി.
അസം മാതൃകയിൽ ഡൽഹിയിലും പൗരത്വ പട്ടിക വേണമെന്ന ആവശ്യവുമായി ബി.ജെ.പി ഡൽഹി അധ്യക്ഷൻ മനോജ് തിവാരി രംഗത്തെത്തിയിരുന്നു. ഡൽഹിയിലെ സ്ഥിതി അപകടകരമാണ്. അനധികൃത താമസക്കാരെ കണ്ടെത്താൻ അസം മാതൃകയിൽ പൗരത്വ പട്ടിക വേണമെന്ന് മനോജ് തിവാരി വ്യക്തമാക്കി.
ദേശീയ പൗരത്വ പട്ടിക പുറത്തുവന്നതോടെ അസമിൽ 19 ലക്ഷം പേർ പുറത്തായിട്ടുണ്ട്. 3,11,21,004 പേർ അന്തിമ പട്ടികയിൽ ഇടംപിടിച്ചു. പുറത്താവർക്ക് വിദേശ ട്രൈബ്യൂണലിനെ സമീപിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.