ന്യൂഡൽഹി: സ്ത്രീകൾക്കെതിരായ അക്രമങ്ങൾ ചർച്ച ചെയ്യവെ, ലോക്സഭയിലെ കോൺഗ്രസ് പാർട്ടി നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ പരാമർശത്തിൽ സഭയിൽ ബഹളം. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാനുള്ള പദ്ധതികൾ പുരോഗമിക്കുമ്പോൾ മറുവശത്ത് സീത ചുട്ടെരിയുകയാണ് എന്നായിരുന്നു അധീർ രഞ്ജൻ പറഞ്ഞത്.
ലോക്സഭയിലെ ശൂന്യവേളയിൽ, ഉത്തർപ്രദേശിലെ ഉന്നാവിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ പ്രതികൾ ജാമ്യത്തിലിറങ്ങി തീവെച്ച സംഭവം സഭയിൽ ഉന്നയിക്കുകയായിരുന്നു കോൺഗ്രസ് നേതാവ്. ഉത്തർ പ്രദേശ് അധർമ പ്രദേശ് ആയെന്നും അദ്ദേഹം പരിഹസിച്ചു.
ഇതോടെ സഭയിൽ ബി.ജെ.പി അംഗങ്ങൾ പ്രതിഷേധമുയർത്തി. വിഷയം കോൺഗ്രസ് രാഷ്ട്രീയവത്കരിക്കുകയാണെന്ന് ആരോപിച്ച് വനിത-ശിശു ക്ഷേമ മന്ത്രി സ്മൃതി ഇറാനിയാണ് മറുപടി നൽകിയത്. സ്ത്രീകൾക്കു നേരെയുണ്ടാകുന്ന അതിക്രമവും സ്ത്രീകൾ കൊല്ലപ്പെടുന്നതും രാഷ്ട്രീയവത്കരിക്കുകയും വർഗീയവത്കരിക്കുകയും ചെയ്യുന്നത് നിർഭാഗ്യകരമാണെന്ന് അവർ പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന പശ്ചിമ ബംഗാളിലെ മാൾഡയിൽ സമാന സംഭവം ഉണ്ടായത് പ്രതിപക്ഷം പരാമർശിക്കുന്നില്ല. രാഷ്ട്രീയ പാർട്ടികൾ പോലും പക വീട്ടാൻ സ്ത്രീകളെ ഉപയോഗിക്കുകയാണെന്നും സ്മൃതി പറഞ്ഞു.
ഇതോടെ സഭ പ്രക്ഷുബ്ദമാകുകയും അരമണിക്കൂർ നിർത്തിവെക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.