സൊനാലി ഫോഗട്ടും സഹോദരി രമൺ ഫോഗട്ടും
പട്ന: ഹരിയാനയിലെ ബി.ജെ.പി നേതാവും നടിയുമായ സൊനാലി ഫോഗട്ടിന്റെ മരണത്തിൽ വെളിപ്പെടുത്തലുമായി കുടുംബം രംഗത്ത്. ഹൃദയാഘാതം മൂലമാണ് സൊനാലി മരിച്ചതെന്ന് അംഗീകരിക്കാൻ കുടുംബം തയാറല്ലെന്ന് സഹോദരിമാരായ റൂപേഷ് ഫോഗട്ടും രമൺ ഫോഗട്ടും വാർത്താ ഏജൻസി എ.എൻ.എയോട് പറഞ്ഞു.
മരിക്കുന്നതിന് തലേദിവസം വൈകുന്നേരം സൊനാലി തന്നെ വിളിച്ചു. അവൾ വാട്ട്‌സ്ആപ്പിൽ സംസാരിക്കണമെന്നും എന്തോ കുഴപ്പമുണ്ടെന്ന് പറഞ്ഞു..., അവൾ കോൾ കട്ട് ചെയ്തെന്നും പിന്നീട് എടുത്തില്ലെന്നും മറ്റൊരു സഹോദരി റൂപേഷ് ഫോഗട്ട് വ്യക്തമാക്കി.
സഹോദരിക്ക് ഹൃദയാഘാതം ഉണ്ടാകാൻ സാധ്യതയില്ല. അവൾ വളരെ ഫിറ്റായിരുന്നു. ആരോഗ്യപരമായ യാതൊരു പ്രശ്നങ്ങളും സഹോദരിയെ അലട്ടിയിരുന്നില്ലെന്നും മരണത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്നും സഹോദരിയായ രമൺ ഫോഗട്ട് ആവശ്യപ്പെട്ടു.
ഹരിയാനയിലെ ബി.ജെ.പി നേതാവും നടിയുമായ സൊനാലി ഫോഗട്ട് (42) ഗോവയിൽവെച്ചാണ് മരിച്ചത്. ഗോവയിൽ സന്ദർശനത്തിനെത്തിയ സൊനാലിക്ക് തിങ്കളാഴ്ച രാത്രി അഞ്ജുനയിലെ ഹോട്ടലിൽ വെച്ച് ശാരീരികാസ്വസ്ഥതയുണ്ടായതിനാൽ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും മരിച്ചു.
ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, അസ്വാഭാവിക മരണത്തിന് കേസെടുത്തു. നേരത്തെ, ഭക്ഷണത്തിൽ എന്തോ കലർത്തിയതായി സൊനാലിയുടെ സഹോദരി ആരോപിച്ചിരുന്നെങ്കിലും ഗോവയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിഷേധിച്ചു.
സോനാലിയുടെ ഭർത്താവ് സഞ്ജയ് ഫോഗട്ടിനെ ആറു വർഷംമുമ്പ് സ്വന്തം ഫാംഹൗസിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സോനാലിയുടെ മരണവും അതുപോലെ ഞെട്ടലും ദുരൂഹതയുമൊക്കെ ഉയർത്തുന്നതായി.
ദരിദ്രമായ കർഷക കുടുംബത്തിലായിരുന്നു സോനാലിയുടെ ജനനം. 2006ൽ ഹിസാർ ദൂരദർശനിൽ അവതാരകയായാണ് സോനാലി ആദ്യം കാമറക്ക് മുന്നിലെത്തിയത്. 2008ൽ ബി.ജെ.പിയിൽ ചേർന്നു. 'ടിക് ടോക്കി'ൽ സജീവമായിരുന്ന സൊനാലി, 'ബിഗ്ബോസ്' റിയാലിറ്റി ഷോയിലും പങ്കെടുത്തിരുന്നു. 2019ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ആദംപുരിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.