മഹാസിന ഖാത്തൂൻ
എസ്.ഐ.ആർ: ബംഗാളിൽ വീട്ടമ്മക്ക് പൊലീസിന്റെ അറസ്റ്റ് ഭീഷണി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തിൽ, അപ്പലേറ്റ് ട്രിബ്യൂണലിന്റെ അന്തിമ തീരുമാനം വരാനിരിക്കെ വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി. ബംഗാളിലെ ബാങ്കുര ജില്ലയിലെ ഉത്തർ ബൻകത സ്വദേശിനിയായ മഹാസിന ഖാത്തൂൻ എന്ന വീട്ടമ്മക്കാണ് പൊലീസിൽ നിന്ന് ദുരനുഭവം ഉണ്ടായത്. കഴിഞ്ഞ ആഗസ്റ്റ് 3ന് മഹാസിനയുടെ വീട്ടിലെത്തിയ പൊലീസ് സംഘം, വോട്ടർപട്ടികയിൽ പേരില്ലാത്തതിനാൽ ഇവരുടെ പൗരത്വത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. കയ്യിൽ ചെറിയ കുട്ടിയുള്ളതിനാലാണ് അന്ന് അറസ്റ്റ് ചെയ്യാതെ വിട്ടതെന്നും, ഏതാനും ദിവസങ്ങൾക്കുള്ളിൽ വീണ്ടും വരുമെന്നും പൊലീസ് പറഞ്ഞതായി മഹാസിന വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്.ഐ.ആർ പ്രക്രിയയുടെ ഭാഗമായി മഹാസിനയുടെ പേര് വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടിരുന്നു. ഇതിനെതിരെ സുപ്രീം കോടതി നിർദേശപ്രകാരം രൂപീകരിച്ച അപ്പലേറ്റ് ട്രൈബ്യൂണലിനെ ഇവർ സമീപിക്കുകയും ജൂൺ 3ന് അപേക്ഷ സ്വീകരിക്കുകയും ചെയ്തു. ട്രിബൂണലിന്റെ അന്തിമ തീരുമാനം വരുന്നതിന് മുമ്പാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു ഭീഷണിയുണ്ടായത്. ട്രിബ്യൂണലിൽ അപേക്ഷകൾ തീർപ്പാകാത്ത എല്ലാവരുടെയും വീടുകൾ സന്ദർശിക്കുന്നുണ്ടെന്നും പ്രശ്നം പരിഹരിക്കേണ്ട മുഴുവൻ ഉത്തരവാദിത്തവും മഹാസിനക്ക് മാത്രമാണെന്നുമാണ് പൊലീസിന്റെ പ്രതികരണം. സാധാരണക്കാരായ വോട്ടർമാർക്കെതിരെ പൊലീസ് നടത്തുന്ന ഇത്തരം പ്രവൃത്തികൾ ബംഗാളിൽ വലിയ സാമൂഹിക-രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.