പാർട്ടിയേക്കാൾ കൂറ് കുടുംബത്തോട്; അനന്തരവനെ പാർട്ടിയിൽനിന്ന് പുറത്താക്കി മായാവതി
ലഖ്നോ: രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ ബി.എസ്.പി അധ്യക്ഷ മായാവതി തന്റെ അനന്തരവനും മുൻ ദേശീയ കോർഡിനേറ്ററുമായ ആകാശ് ആനന്ദിനെ പാർട്ടിയിൽനിന്ന് പൂർണമായി പുറത്താക്കി. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് വരാനിരിക്കെ ബി.എസ്.പി ക്യാമ്പിൽ ഏറെ കോളിളക്കം സൃഷ്ടിക്കാൻ പോകുന്നതാണ് മായാവതിയുടെ തീരുമാനം. പാർട്ടിയേക്കാൾ കൂടുതൽ കുടുംബത്തോട് കൂറുപുലർത്തുന്നു എന്ന് ആരോപിച്ചാണ് പാർട്ടി ക്യാമ്പിനെ ഞെട്ടിച്ച് നിർണായക തീരുമാനമെടുത്തിരിക്കുന്നത്.
പാർട്ടിയിൽ ആകാശ് ആനന്ദ് തുടരണമെങ്കിൽ അദ്ദേഹത്തിന്റെ ഭാര്യാപിതാവും മുതിർന്ന നേതാവുമായ അശോക് സിദ്ധാർത്ഥ് 'രാഷ്ട്രീയ വനവാസത്തിനു'പോകണമെന്ന കനത്ത ഉപാധി മായാവതി കഴിഞ്ഞ ദിവസം മുന്നോട്ടുവെച്ചിരുന്നു.
ഇതേ തുടർന്ന് അശോക് സിദ്ധാർത്ഥ് വൈകാരികമായ കുറിപ്പിലൂടെ രാഷ്ട്രീയജീവിതം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിക്കുകയുണ്ടായി. എന്നാൽ ഈ തീരുമാനം വൈകിയാണെന്നും അശോക് സിദ്ധാർത്ഥിന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ടെന്നും മായാവതി തുറന്നടിച്ചു. സിദ്ധാർത്ഥിന്റെ ഈ കാലതാമസം ആകാശ് ആനന്ദിന്റെ രാഷ്ട്രീയ ഭാവിയെ പ്രതികൂലമായി ബാധിച്ചുവെന്നും കുടുംബത്തോടുള്ള അമിത താൽപര്യമാണ് ഇതിന് കാരണമെന്നും അവർ കുറ്റപ്പെടുത്തി.
സ്വന്തം കരിയറിനേക്കാളും പാർട്ടിയുടെ ആശയങ്ങളേക്കാളും കുടുംബബന്ധങ്ങൾക്ക് മുൻഗണന നൽകുന്ന ഒരാൾക്ക് ഇരട്ടത്താപ്പിലൂടെ പാർട്ടിയെയും പ്രസ്ഥാനത്തെയും നയിക്കാനാകില്ലെന്ന് മായാവതി എക്സിലൂടെ വ്യക്തമാക്കി. ആകാശ് ആനന്ദ് പാർട്ടിയിൽ സ്വതന്ത്രമായി നിൽക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിന് സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പൂർണമായി ഒഴിവാക്കുകയാണെന്നും അവർ പ്രഖ്യാപിച്ചു.
നേരത്തെ ആകാശ് ആനന്ദിനെ പാർട്ടിയുടെ ദേശീയ കോർഡിനേറ്റർ സ്ഥാനത്തുനിന്ന് നീക്കം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് കുടുംബബന്ധങ്ങളെച്ചൊല്ലിയുള്ള ഭിന്നതകൾ പരസ്യമായതും ഒടുവിൽ പുറത്താക്കലിലേക്ക് കാര്യങ്ങൾ എത്തിയതും. വരാനിരിക്കുന്ന നിർണായക നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ശക്തമായ അടിത്തറയൊരുക്കാൻ ലക്ഷ്യമിടുന്നതിനിടയിലാണ് കുടുംബത്തിനുള്ളിലെ ഈ പൊട്ടിത്തെറി ബി.എസ്.പിക്ക് വലിയ തിരിച്ചടിയായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.