ന്യൂഡൽഹി: ആശാവർക്കർമാർക്ക് സിക്കിം സർക്കാർ നൽകുന്ന ഓണറേറിയം 10,000 രൂപയെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയെ അറിയിച്ചു. അഡ്വ. ഹാരിസ് ബീരാൻ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രതാപ് റാവു ജാദവ് നൽകിയ മറുപടി.
ആശാവർക്കർമാർക്ക് രാജ്യത്ത് നിശ്ചയിച്ച വേതനം 2000 രൂപയായിരുന്നു. പിന്നീട് 2022ൽ അനുവദിച്ച അധിക ആനുകൂല്യപട്ടിക പ്രകാരം പ്രവൃത്തിയുടെ സ്വഭാവം, സമയദൈർഘ്യം തുടങ്ങിയ മാനദണ്ഡങ്ങളനുസരിച്ച് കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാകുമെന്നും ഇതിനു പുറമെ, സംസ്ഥാന സർക്കാറിന്റെ ഓണറേറിയം കൂടി ഉൾപ്പെടുന്ന തുകയാണ് ലഭിക്കുകയെന്നും മറുപടിയിൽ പറയുന്നു.
കേന്ദ്ര ഇൻസെന്റിവും മറ്റു ആനുകൂല്യങ്ങളും ഉൾപ്പെടെ ആശാവർക്കർമാർക്ക് 10,000 രൂപയാണ് ആന്ധ്ര സർക്കാർ നൽകുന്നത്. ആശാവർക്കർമാരുടെ സേവനം ഉൾപ്പെടെ, പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തുക എന്ന പ്രാഥമിക ഉത്തരവാദിത്തം അതത് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സർക്കാറുകൾക്കാണ്. ദേശീയ ആരോഗ്യ മിഷനു കീഴിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അവരുടെ പൊതുആരോഗ്യ പരിരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിന് അതത് സർക്കാറുകൾ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ പ്ലാനുകൾ പ്രകാരം ആവശ്യപ്പെട്ടതനുസരിച്ചുള്ള സാമ്പത്തിക, സാങ്കേതിക സഹായം കേന്ദ്ര സർക്കാർ നൽകുന്നുണ്ടെന്നും മറുപടിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.