ന്യൂഡൽഹി: ഹാഥ്റസിൽ സവർണ യുവാക്കൾ കൂട്ട ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ദലിത് പെൺകുട്ടിയുടെ വീട് സന്ദർശിക്കുന്നതിനിടെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റു ചെയ്ത മലയാളി മാധ്യമ പ്രവർത്തകൻ സീദ്ദീഖ് കാപ്പന് സുപ്രീംകോടതി ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചു. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ നല്‍കിയ ഹരജിയിൽ അസുഖ ബാധിതയായ 90 വയസുള്ള മാതാവിനെ കാണാൻ അഞ്ചു ദിവസത്തേക്കാണ് കടുത്ത ഉപാധികളോടെ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്െഡ അധ്യക്ഷനായ ബെഞ്ച് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.
മാതാവിനേയും അടുത്ക്കളേയു മാത്രമേ കാണാൻ അനുവാദമുള്ളൂ. മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുകയോ സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയോ ചെയ്യരുത്. പൊതുജനങ്ങളുമായി സമ്പര്‍ക്കമരുത്. അഞ്ചാം ദിവസം ജയിലിൽ തിരിച്ചെത്തണ തുടങ്ങിയവയാണ് ഉപാധി. സിദ്ദീഖിനൊപ്പം കേരളത്തിലേക്ക് യു.പി െപാലീസ് അനുഗമിക്കണം. യു.പി പോലീസിന് കേരള െപാലീസ് മതിയായ സഹായങ്ങള്‍ ചെയ്തു കൊടുക്കണം. വീടിന് പുറത്തു നിന്നു പൊലീസ് സംരക്ഷണം നല്‍കണമെന്നും മാതാവുമായുള്ള കൂടിക്കാഴ്ചയില്‍ ഒപ്പം നില്‍ക്കരുതെന്നും കോടതി നിർദേശിച്ചു.
ജനുവരി 28ന് സിദ്ദീഖിന് വീഡിയോ കോള്‍ വഴി മാതാവിനെ കാണാന്‍ അവസരം ഒരുക്കിയിരുന്നെങ്കിലും രോഗാധിക്യം കാരണം മകനോട് അവര്‍ക്കൊരു വാക്കു പോലും മിണ്ടാനോ മൊബൈൽ സ്ക്രീനിലേക്ക് നോക്കാനോ കഴിഞ്ഞില്ലെന്ന് യൂനിയന് വേണ്ടി ഹാജരായ കപിൽ സിബൽ ചൂണ്ടിക്കാട്ടി. അവരുടെ ആരോഗ്യ സ്ഥിതി വെച്ച് രണ്ടോ മൂന്നോ ദിവസത്തിനപ്പുറം കടന്നേക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്ത് ഉപാധികള്‍ വേണമെങ്കിലും ഏര്‍പ്പെടുത്തിക്കൊള്ളൂ. അഞ്ചു ദിവസമെങ്കിലും മാതാവിനെ കണ്ടു വരുന്നതിനായി ജാമ്യം അനുവദിക്കണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു.
ഇടക്കാല ജാമ്യം അനുവദിക്കുന്നതിനെ ഉത്തർപ്രദേശിന് വേണ്ടി ഹാജരായ േസാളിസ്റ്റർ ജനറൽ തുഷാർ മേത്ത എതിർത്തു. ജാമ്യാപേക്ഷയില്‍ മറുപടി സത്യവാങ്മൂലം നല്‍കുന്നതിനായി ഒരു ദിവസത്തെ സമയം നല്‍കണം. നിരവിധി സ്ഥലങ്ങളിൽ നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ആളാണ് സിദ്ദീക്ക് കാപ്പന്‍. കേരളത്തിൽ എന്താണ് സംഭവിച്ചത്? സിദ്ദീഖ് കാപ്പനെ സ്വാതന്ത്ര സേനാനിയായി ചിത്രീകരിക്കുന്ന തരത്തില്‍ കേരളത്തിൽ വലിയ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഭാര്യ സിദ്ദീഖിന് വേണ്ടി പണം സമാഹരിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഒന്നും തന്നെ സിദ്ദീഖ് ചെയ്യുന്നില്ല. പൂട്ടിപ്പോയ ഒരു പത്രവുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. മാതാവിെൻറ ആരോഗ്യപരമായ കാരണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും ആരോഗ്യാവസ്ഥ സംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പോലും ഹാജരാക്കിയിട്ടില്ലെന്നും സോളിസ്റ്റർ ജനറൽ വാദിച്ചു.
എന്നാൽ, മറ്റു കാര്യങ്ങളൊന്നും പരിഗണിക്കുന്നില്ലെന്നും മാതാവിെൻറ ആരോഗ്യ അവസ്ഥ ഗുരുതരമാണെന്ന വസ്തുതയാണ് മുഖവിലക്കെടുക്കുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഒരു മനുഷ്യന്‍ എന്തു തന്നെ ആയിരുന്നാലും തെൻറ മരണാസന്നയായ മാതാവിനെകുറിച്ച് കള്ളം പറയില്ല. ഇൗ സാഹചര്യത്തിൽ മാതാവിനെ കാണുന്നതിന് വേണ്ടി പോകാൻ അനുമതി നൽകുന്നതായും അഞ്ചാം ദിവസം തിരിച്ചെത്തണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ബംഗ്ലുരു ജയിലിൽ കഴിയുന്ന വ്യക്തിക്ക് സായുധ വിഭാഗത്തിെൻറ സുരക്ഷയിൽ കേരളത്തിലേക്ക് യാത്ര ചെയ്യാൻ അനുമതി നൽകിയിട്ടുണ്ടെന്നും അബ്ദുനാസർ മഅ്ദനിയുടെ പേര് പരാമർശിക്കാതെ ചീഫ് ജസ്റ്റിസ് ചുണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.