ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേറ്റ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സോണിയയെ പിന്തുണച്ച് രാജ്യസഭ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ മല്ലികാർജുൻ ഖാർഗെ. ബി.ജെ.പിക്കെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് തോൽവികളുടെ പൂർണ ഉത്തരവാദി സോണിയ ഗാന്ധിയും, ഗാന്ധി കുടുംബവും മാത്രമല്ലെന്നും സംസ്ഥാന നേതാക്കൾക്കും എം.പിമാർക്കും ഒരേപോലെ ഉത്തരവാദിത്വമുണ്ടെന്ന് ഖാർഗെ പറഞ്ഞു.
കോൺഗ്രസ് പ്രവർത്തക സമതി യോഗത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങൾ ചർച്ച ചെയ്തെന്നും ബി.ജെ.പിയോടും അതിന്റെ പ്രത്യയശാസ്ത്രത്തിനുമെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അതിന്‍റ പ്രത്യയശാസ്ത്രം നിലനിർത്തി തന്നെ മുന്നോട്ട് പോകും. അടുത്ത തെരഞ്ഞെടുപ്പിൽ മുമ്പത്തേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ചേർന്ന പ്രവർത്തക സമതി യോഗത്തിൽ പാർട്ടിയുടെ താൽപ്പര്യത്തിനായി എന്ത് ത്യാഗം ചെയ്യാനും തയ്യാറാണെന്ന് സോണിയ ഗാന്ധി അറിയിച്ചെങ്കിലും സംഘടനാ തെരഞ്ഞെടുപ്പ് വരെ തുടരണമെന്ന് പാർട്ടി ഐക്യകണ്ഠമായി തീരുമാനിക്കുകയായിരുന്നു.
അഞ്ച് മണിക്കൂറോളം നീണ്ട യോഗത്തിൽ നേതൃത്വത്തിൽ പൂർണ വിശ്വാസമർപ്പിച്ച് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ഉടനടി സ്വീകരിക്കണമെന്ന് പ്രവർത്തകർ അഭ്യർഥിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.