മുംബൈ : കശ്മീരിലെ ഭീകരരെ നേരിടാന്‍ ഗോരക്ഷാ പ്രവര്‍ത്തകരെ അയക്കണമെന്ന് ബി.ജെ.പിയോട് ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ. അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരെ ഭീകരാക്രമണം ഉണ്ടായതിന്‍റെ പശ്ചാത്തലത്തിലാണ് ഉദ്ധവ് താക്കറെയുടെ ഉപദേശം.
അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരെ കഴിഞ്ഞദിവസം ഉണ്ടായ ഭീകരാക്രമണത്തില്‍ ആറ് വനിതകള്‍ ഉള്‍പ്പെടെ, ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു. ഇതാണ് ബി.ജെ.പിക്കും ഗോരക്ഷാ പ്രവർത്തകർക്കെതിരെയും പരാമർശം നടത്താൻ താക്കറെയെ നിർബന്ധിതനാക്കിയതെന്നാണ് സൂചന.
കായിക, സാംസ്‌കാരിക മേഖലകളെ രാഷ്ട്രീയ പ്രശ്‌നങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് ബി.ജെ.പി ആവശ്യപ്പെടുന്നു. എന്നാല്‍ ഇന്ന് മതവും രാഷ്ട്രീയവുമൊക്കെ ഭീകരാക്രമണത്തിന്‍റെ രൂപത്തിലെത്തുകയാണ്. ഭീകരരുടെ കൈവശം ആയുധങ്ങള്‍ക്ക് പകരം പശുമാംസമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇവരില്‍ എത്രപേര്‍ ജീവനോടെ ഉണ്ടാകുമായിരുന്നു എന്നും ഉദ്ധവ് താക്കറെ ചോദിച്ചു.
ഗോ രക്ഷാ പ്രവര്‍ത്തകരുടെ പ്രശ്‌നം ഇന്ന് രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. എന്തുകൊണ്ട് ഈ ഗോരക്ഷാ പ്രവര്‍ത്തകരെ ഭീകരരെ നേരിടാന്‍ അയച്ചു കൂടാ എന്നും ഉദ്ധവ് താക്കറെ ചോദിച്ചു. ഗണേഷ് മണ്ഡല്‍ പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഉദ്ധവ് താക്കറെയുടെ പരാമര്‍ശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.