മുംബൈ: ഉദ്ധവ് താക്കറെയുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെയും ശിവസേന വിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് ബ്രിഹമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ എല്ലാ പാർട്ടി ഓഫീസുകളും സീൽ ചെയ്തു. മുംബൈ പൊലീസിന്റെ നിർദേശപ്രകാരമാണ് നടപടിയെന്ന് മുനിസിപ്പൽ കമീഷണർ ഇഖ്ബാൽ സിങ് ചാഹൽ പറഞ്ഞു.
താക്കറെ വിഭാഗവും ഷിൻഡെ വിഭാഗവും ബുധനാഴ്ച വൈകുന്നേരം ദക്ഷിണ മുംബൈയിലെ സിവിൽ ആസ്ഥാനത്തുള്ള പാർട്ടി ഓഫീസിൽ ഏറ്റുമുട്ടിയിരുന്നു. തുടർന്ന് ശിവസേന, കോൺഗ്രസ്, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, സമാജ്‌വാദി പാർട്ടി എന്നിവയുടെ ഓഫീസുകൾ നഗരസഭ സീൽ ചെയ്യുകയായിരുന്നു.
ഷിൻഡെ വിഭാഗം എം.പി രാഹുൽ ഷെവാലെ, മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യശ്വന്ത് ജാദവ്, മുൻ കോർപ്പറേറ്റർ ശീതൾ മാത്രെ എന്നിവർ ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെ പാർട്ടി ഓഫീസിൽ പ്രവേശിച്ചതാണ് ഏറ്റുമുട്ടലിന് കാരണം. സ്ഥലത്ത് ഒരു മണിക്കൂറോളമാണ് സംഘർഷാവസ്ഥ നിലനിന്നത്. ഇരുവിഭാഗങ്ങളിലെയും പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതോടെ പൊലീസ് ഇടപെട്ട് എല്ലാവരെയും ഓഫീസിൽ നിന്ന് പുറത്താക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.