മുംബൈ: ഒരാൾ ‘ഐ ലവ് യു’ എന്ന് പറയുന്നത് വൈകാരിക പ്രകടനം മാത്രമാണെന്നും അതിന് ലൈംഗിക ഉദ്ദേശ്യം ഇല്ലെന്നും ബോംബെ ഹൈകോടതിയുടെ നാഗ്പൂർ ബെഞ്ച്. 2015ൽ കൗമാരക്കാരിയെ പീഡിപ്പിച്ച കേസിൽ കുറ്റാരോപിതനായ 35 വയസ്സുകാരനെ കുറ്റവിമുക്തനാക്കിയാണ് കോടതി ഉത്തരവ്.
അനുചിതമായ സ്പർശനം, നിർബന്ധിത വസ്ത്രാക്ഷേപം, അസഭ്യമായ ആംഗ്യങ്ങൾ, സ്ത്രീയുടെ മാന്യതയെ അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെ നടത്തിയ പരാമർശങ്ങൾ എന്നിവയാണ് ലൈംഗിക പ്രവൃത്തികളിൽ ഉൾപ്പെടുകയെന്ന് ജസ്റ്റിസ് ഊർമിള ജോഷി-ഫാൽക്കെ ബെഞ്ച് ഇന്നലെ പുറപ്പെടുവിച്ച ഉത്തരവിൽ ചൂണ്ടിക്കാട്ടി.
നാഗ്പൂരിലെ 17 വയസ്സുള്ള പെൺകുട്ടിയുടെ കൈ പിടിച്ച് 'ഐ ലവ് യു' എന്ന് പറഞ്ഞതായാണ് പ്രതിക്കെതിരെയുള്ള കേസ്. 2017 ൽ നാഗ്പൂരിലെ സെഷൻസ് കോടതി പോക്സോ വകുപ്പ് പ്രകാരം ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തി മൂന്ന് വർഷം തടവിന് ശിക്ഷിച്ചു. എന്നാൽ, ഇരയുമായി ലൈംഗിക ബന്ധം സ്ഥാപിക്കുകയാണ് പ്രതിയുടെ ഉദ്ദേശ്യമെന്ന് സൂചിപ്പിക്കുന്ന ഒരു സാഹചര്യവുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി ശിക്ഷ റദ്ദാക്കിയത്. ‘ആരെങ്കിലും മറ്റൊരാളുമായി പ്രണയത്തിലാണെന്ന് പറയുകയോ വികാരങ്ങൾ പ്രകടിപ്പിക്കുകയോ ചെയ്താൽ അത് ഏതെങ്കിലും തരത്തിലുള്ള ലൈംഗിക ഉദ്ദേശ്യം പ്രകടിപ്പിക്കലായി കണക്കാക്കാൻ കഴിയില്ല’ -ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.