സൽമാൻ ഖാന് വീണ്ടും ഭീഷണി സന്ദേശം; വീടിന് മുന്നിൽ സുരക്ഷ ശക്തമാക്കി

മുംബൈ: അധോലോക നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിൽ നിന്ന് ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനെതിരെ വീണ്ടും ഭീഷണി സന്ദേശം. സംഭവവുമായി ബന്ധപ്പെട്ട് നടന്റെ ടീം, ബാന്ദ്ര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ശനിയാഴ്ച ഉച്ചയോടെയാണ് നഗരത്തിലെ നടന്റെ ഓഫീസിൽ വധഭീഷണിയടങ്ങിയ മെയിൽ എത്തിയത്. പ്രശാന്ത് ഗഞ്ചല്‍ക്കര്‍ എന്നയാൾക്കാണ് രോഹിത് ഗാര്‍ഗ് എന്ന പേരിലുള്ളയാൾ മെയിൽ അയച്ചിരിക്കുന്നത്.

കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘവും ലോറൻസ് ബിഷ്‌ണോയിയുടെ അടുത്ത അനുയായിയുമായ ഗോൾഡി ബ്രാർ നടനോട് സംസാരിക്കാൻ ആഗ്രഹിക്കുന്നതായി അതിൽ പറയുന്നു. സൽമാൻ ഖാനെ വധിക്കുകയാണ് തന്റെ ജീവിത ലക്ഷ്യമെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ബിഷ്‍ണോയ് വെളിപ്പെടുത്തിയിരുന്നു. ഈ അഭിമുഖത്തെ കുറിച്ച് ഇ.മെയിലിൽ പരാമർശിക്കുന്നുണ്ട്. സൽമാൻ ബിഷ്‌ണോയിയുടെ അഭിമുഖം കാണമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു.

അതേസമയം, പരാതി നല്‍കിയ അടിസ്ഥാനത്തിൽ സൽമാന്റെ വീടിന് മുന്നിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബാന്ദ്രയിലെ സൽമാൻ ഖാന്റെ വസതിക്ക് പുറത്ത് സുരക്ഷക്കായി പൊലീസ് സംഘത്തെ വിന്യസിച്ചു.

ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘമാണ് പ്രശസ്ത പഞ്ചാബി ഗായകൻ സിദ്ധു മൂസ വാലയുടെ കൊലപാതകത്തിന് പിന്നിൽ. സല്‍മാന്‍ ഖാനെ വകവരുത്താന്‍ ഇയാൾ തോക്കുധാരിയെ അയച്ചിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തിയിരുന്നു. നിലവിൽ പഞ്ചാബിലെ ബതിന്ദ ജയിലില്‍ കഴിയുകയാണ് ലോറന്‍സ് ബിഷ്ണോയി.

കൃഷ്ണ മൃഗത്തെ വേട്ടയാടിയതോടെ സൽമാൻ ബിഷ്‍ണോയി സമുദായത്തെ അപമാനിച്ചിരിക്കുകയാണെന്ന് ലോറൻസ് ബിഷ്‍ണോയി ദിവസങ്ങൾക്കു മുമ്പ് ആരോപിച്ചിരുന്നു. സൽമാനെതിരെ സമുദായം രോഷാകുലരാണ്. അദ്ദേഹത്തിനെതിരെ കേസെടുത്തു. എന്നിട്ടും മാപ്പു പറഞ്ഞില്ല. മാപ്പു പറയാൻ ഉദ്ദേശ്യമില്ലെങ്കിൽ അതിന്റെ പ്രത്യാഘാതം നേരി​ടേണ്ടി വരുമെന്നും അധോലോകനേതാവ് മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Salman Khan Gets Threat Mail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.