ന്യൂഡൽഹി: ചായകുടിക്കുന്നവർ പശുവിനെ കൊല്ലുന്നവരാണെന്ന വിവാദ പ്രസ്താവനയുമായി മതപ്രഭാഷകയായ ദീദി എന്നറിയപ്പെടുന്ന സാധ്വി ശ്രദ്ധ ഗോപാല്‍. ചായ കുടിക്കുന്നവര്‍ പശുവിനെ കൊല്ലുന്നവരാണെന്നും ചായ കുടിക്കുന്നത് ഗോഹത്യക്ക് തുല്യമാണെന്നും ഹിന്ദുക്കളാരും ചായ കുടിക്കരുതെന്നും ഇവർ അനുയായികളോട് ആഹ്വാനം ചെയ്തു. വ്യാസ് പീഠില്‍ ഭക്തരോട് സംസാരിക്കുന്നതിനിടെയായിരുന്നു സാധ്വി ശ്രദ്ധയുടെ വിവാദ പ്രസ്താവന. വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സംസ്കാരം സംരക്ഷിക്കണമെന്ന് ആഗ്രഹമുള്ള ഹിന്ദുക്കള്‍ ചായ കുടിക്കരുതെന്നും അവര്‍ ആഹ്വാനം ചെയ്തു. ചായ കുടിക്കാതെ തന്നെ നമ്മുടെ പൂർവികർ ആരോഗ്യത്തോടെ ജീവിച്ചിരുന്നെന്നും ഇന്നത്തെ ആളുകളേക്കാൾ ഇരട്ടി ജോലി ചെയ്യാൻ അവർക്ക് സാധിച്ചിരുന്നുവെന്നും അവർ അവകാശപ്പെട്ടു.
‘ചായ കുടിക്കാത്ത കാലത്ത് നമ്മുടെ പൂര്‍വികര്‍ ജീവിച്ചില്ലേ? ചായ കുടിക്കാതിരുന്നിട്ട് അവര്‍ മരിച്ചു പോയില്ലല്ലോ. ചായയും കാപ്പിയും കുടിക്കുന്നവര്‍ അത് അവസാനിപ്പിക്കണം. ചിലപ്പോള്‍ തല വേദനയും തല പൊട്ടിപ്പോകുന്നത് പോലെയുമെല്ലാം തോന്നിയേക്കാം. എങ്കിലും അതില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണം’ -സ്വാധി പറയുന്നു.
ഗോ സംരക്ഷണ, സംസ്കാര, ധര്‍മ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വ്യക്തിയാണ് രാജസ്ഥാന്‍ സ്വദേശിയായ സാധ്വി. എന്നാൽ, ആധികാരികമായി അബദ്ധം വിളമ്പുകയാണ് സാധ്വി ശ്രദ്ധയെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വിമർശനം. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ചായവാല എന്ന വിശേഷണവും ചേർത്താണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.