ന്യൂഡൽഹി: രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ വിമത വിപ്ലവത്തിന് കരുനീക്കിയ യുവനേതാവ് സചിൻ പൈലറ്റ് കോൺഗ്രസ് നേതൃത്വവുമായി ഒത്തുതീർപ്പ് ശ്രമത്തിൽ. പ്രതീക്ഷിച്ച എം.എൽ.എമാർ തനിക്കൊപ്പമില്ലെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം, ബി.ജെ.പിയിലേക്കില്ലെന്ന് പ്രഖ്യാപിച്ചു.
നെഹ്റുകുടുംബത്തിനു മുന്നിൽ തന്നെ താറടിക്കാനാണ് ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന് ചിലർ പ്രചരിപ്പിക്കുന്നതെന്ന് സചിൻ പൈലറ്റ് കുറ്റപ്പെടുത്തി. കോൺഗ്രസിലേക്ക് മടങ്ങാൻ സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും സഹായമാണ് ഇതുവഴി സചിൻ തേടുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
ബി.ജെ.പി നിലപാടും കണക്കുകൂട്ടൽ തെറ്റിച്ചു
സചിനെ വേണമെങ്കിൽ ബി.ജെ.പിയിൽ എടുക്കാമെന്നല്ലാതെ, ഉടനടി മുഖ്യമന്ത്രിയാക്കാനോ ഭരണം അട്ടിമറിക്കാേനാ തയാറല്ലെന്ന ബി.ജെ.പി നിലപാടും വിമത യുവ നേതാവിെൻറ കണക്കുകൂട്ടലിൽ വന്ന പാളിച്ചയായി.
തനിക്ക് നിയമസഭയിൽ വ്യക്തമായ ഭൂരിപക്ഷമുണ്ടെന്നും വിശ്വാസ വോട്ട് തേടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. 200 അംഗ നിയമസഭയിൽ 106 പേരുടെ പിന്തുണയാണ് അദ്ദേഹം അവകാശപ്പെടുന്നത്. വിശ്വാസ വോട്ട് തൽക്കാലം ആവശ്യമില്ലെന്ന നിലപാടാണ് ബി.ജെ.പിക്കും ഉള്ളത്.
എം.എൽ.എമാരെ വിട്ടയക്കണമെന്ന് കോൺഗ്രസ്
ന്യൂഡൽഹി: ഹരിയാനയിലെ ബി.ജെ.പി സർക്കാറിെൻറ ചെലവിൽ ഹോട്ടലിൽ പാർപ്പിച്ചിരിക്കുന്ന ഏതാനും കോൺഗ്രസ് എം.എൽ.എമാരെ അവിടെനിന്ന് വിട്ടയക്കണന്ന് എ.ഐ.സി.സി വക്താവ് രൺദീപ്സിങ് സുർജേവാല ആവശ്യപ്പെട്ടു. ബി.ജെ.പിയുടെ ആതിഥേയത്വം സ്വീകരിക്കുന്നത് നിർത്തണമെന്നും സുർജേവാല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.