ന്യൂഡൽഹി: ഇന്ത്യാ സന്ദർശനത്തിനായി ഡൽഹിയിലെത്തിയ റഷ്യൻ പ്രസിഡന്‍റ് വ്ലാദ്മിർ പുട്ടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിലെത്തി സീകരിച്ചു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി വ്യാഴാഴ്ച വൈകിട്ടാണ് പുട്ടിൻ ഡൽഹിയിലെത്തിയത്. പരമ്പരാഗത രീതിയിലുള്ള വരവേൽപ്പാണ് വിമാനത്താവളത്തിൽ പുടിന് ലഭിച്ചത്.
വെള്ളിയാഴ്ച 23-ാമാത് ഇന്ത്യ-റഷ്യ ഉന്നതതല സംഭാഷണങ്ങൾ നടക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്ന വിഷയം ചർച്ച ചെയ്യും. ചെറു മോഡുലർ റീയാക്‌ടറുകളുടെ രംഗത്തെ ഉഭയകക്ഷി സഹകരണത്തിനും, വ്യാപരത്തിനും ചർച്ചയിൽ ഊന്നൽ ഉണ്ടാകും. സംഭാഷണങ്ങളെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിൽ നിരവധി കരാറുകൾ ഒപ്പ് വെക്കും.
റഷ്യൻ പ്രസിഡന്‍റ് 27 മണിക്കൂറാണ് ഇന്ത്യയിൽ തങ്ങുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിലുണ്ടായ അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിൽ ഈ സന്ദർശനത്തിന് പ്രാധാന്യം കൂടുതലുണ്ട്. വെള്ളിയാഴ്ച രാവിലെ ഉച്ചകോടി സംഭാഷണങ്ങൾക്ക് മുൻപ് രാഷ്‍ട്രപതി ഭവനിൽ റഷ്യൻ പ്രസിഡന്‍റിന് ആചാരപരമായ സ്വീകരണം നൽകും. ഉച്ചകോടി നടക്കുന്ന ഹൈദരാബാദ് ഹൗസിൽ റഷ്യൻ പ്രസിഡന്‍റിനും പ്രതിനിധി സംഘത്തിനും പ്രധാനമന്ത്രി മോദി വിരുന്ന് ഒരുക്കുന്നുണ്ട്.
വെള്ളിയാഴ്ച രാവിലെ പുട്ടിൻ രാജ്‍ഘട്ട് സന്ദർശിക്കും. ഉച്ചകോടി സംഭാഷണങ്ങൾക്ക് ശേഷം അദ്ദേഹം റഷ്യൻ ഒദ്യോഗിക ചാനലിന്‍റെ ഇന്ത്യയിലെ ചാനൽ ഉദ്ഘാടനം ചെയ്യും. സന്ദർശനം പൂർത്തിയാക്കി വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ അദ്ദേഹം തിരിച്ചു പോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.