ബീഡ് (മഹാരാഷ്ട്ര): ഒമ്പതാം വിവാഹത്തിന് പിന്നാലെ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ കുപ്രസിദ്ധ തട്ടിപ്പ് സംഘം വലയിലായി. ‘ലൂട്ടേരി ദുൽഹൻ’ (കൊള്ളക്കാരിയായ വധു) എന്നറിയപ്പെടുന്ന യുവതിയും സംഘവുമാണ് ഒമ്പതാമത്തെ ഇരയെ വീഴ്ത്താൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടിയിലായത്. വ്യാജ വിവാഹങ്ങളിലൂടെ ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുന്ന വൻ റാക്കറ്റാണ് ഇതോടെ വലയിലായത്.ബീഡിലെ ഉമാപൂർ ഗ്രാമവാസിയായ യുവാവാണ് റാക്കറ്റിന്റെ അവസാന ഇരയായത്.
സംഘത്തിലെ ഏജന്റുമാർ ഇയാളെ സമീപിച്ച് വിവാഹ വാഗ്ദാനം നൽകി കെണിയിൽ വീഴ്ത്തുകയായിരുന്നു. വിവാഹത്തിന്റെ പേരിൽ ലക്ഷക്കണക്കിന് രൂപയാണ് ഇവർ യുവാവിൽ നിന്ന് തട്ടിയെടുത്തത്. എന്നാൽ വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ വധുവിന്റെ പെരുമാറ്റത്തിൽ യുവാവിന് സംശയം തോന്നി.
യുവാവ് നടത്തിയ അന്വേഷണത്തിൽ, യുവതി ഇതിനോടകം എട്ടു തവണ വിവാഹം കഴിച്ചിട്ടുണ്ടെന്നും ഓരോരുത്തരെയും സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും കണ്ടെത്തി. ഓരോ വിവാഹത്തിന് ശേഷവും സ്വർണവും പണവുമായി മുങ്ങുന്നതായിരുന്നു ഇവരുടെ രീതി.തട്ടിപ്പിന്റെ വ്യാപ്തി ബോധ്യപ്പെട്ടതോടെ ഇരയായ യുവാവ് ഉടൻ തന്നെ ജില്ലാ പൊലീസ് സൂപ്രണ്ടിനെ സമീപിച്ച് പരാതി നൽകുകയായിരുന്നു.
യുവാവിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് റാക്കറ്റിലെ അംഗങ്ങൾക്കായി തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. വധുവിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കൂടുതൽ തട്ടിപ്പുകളുടെ വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന. സംഘത്തിലെ മറ്റ് ഏജന്റുമാരെ കണ്ടെത്താനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.