ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മോട്ടോർ സൈക്കിൾ യാത്ര നടത്തിയ ലഡാക്കിലെ റോഡ് മികവുറ്റ രീതിയിൽ മോദിയുടെ നേതൃത്വത്തിൽ നിർമിച്ചതാണെന്ന ബി.ജെ.പി, സംഘ്പരിവാർ അവകാശവാദം തള്ളി കോൺഗ്രസ് സോഷ്യൽ മീഡിയ ഹാൻഡിലുകൾ. ഇതിന് 2012ൽ റിലീസായ ബോളിവുഡ് ചിത്രം ‘ജബ് തക് ഹേ ജാനി’ലെ രംഗങ്ങളാണ് കോൺഗ്രസ് അനുകൂലികൾ വ്യാപകമായി പ്രചരിപ്പിക്കുന്നത്.
ചിത്രത്തിൽ ലഡാക്കിലെ റോഡിലൂടെ സൈനിക വേഷത്തിൽ നായകനായ ഷാരൂഖ് ഖാൻ ബൈക്കിൽ യാത്ര ചെയ്യുന്നതിന്‍റെ രംഗങ്ങളുണ്ട്. രംഗങ്ങൾ പ്രചരിപ്പിക്കുന്നതിലൂടെ യു.പി.എ സർക്കാറിന്‍റെ കാലത്തും ലഡാക്കിലെ റോഡുകൾ സഞ്ചാര മികച്ചതായിരുന്നുവെന്ന് ചൂണ്ടിക്കാട്ടാനാണ് ശ്രമിക്കുന്നത്. 2014ൽ മോദി അധികാരത്തിലേറിയ ശേഷമാണ് ജമ്മു കശ്മീരിലെ റോഡുകൾ മികച്ചതായതെന്ന് സംഘ്പരിവാർ അവകാശപ്പെടുമ്പോൾ ‘ജബ് തക് ഹേ ജാൻ’ സിനിമ ചിത്രീകരിച്ചത് 2020ലോ 2022ലോ ആണോ എന്നും കോൺഗ്രസ് അനുകൂലികൾ ചോദിക്കുന്നു.
ലഡാക്കിലെ മോട്ടോർ സൈക്കിൾ യാത്രയുടെ ചിത്രങ്ങൾ പങ്കുവെച്ചതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിക്ക് നന്ദി പറഞ്ഞ് കേന്ദ്ര മന്ത്രി കിരൺ റിജിജു രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഹിമാലയൻ മേഖലയിൽ നിർമിച്ച നല്ല റോഡുകൾ പ്രോത്സാഹിപ്പിച്ചതിന് നന്ദിയെന്നായിരുന്നു റിജിജുവിന്‍റെ പ്രതികരണം.
കാശ്മീർ താഴ്‌വരയിൽ വിനോദ സഞ്ചാരം എങ്ങനെ കുതിച്ചുയരുന്നുവെന്ന് നേരത്തെയും ഗാന്ധി കാണിച്ചു തന്നിട്ടുണ്ടെന്നും ശ്രീനഗറിലെ ലാൽ ചൗക്കിൽ ഇപ്പോൾ സമാധാനപരമായി ദേശീയ പതാക ഉയർത്താമെന്നും കിരൺ റിജിജു കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.