ബംഗളൂരു: റെഡ്ഡി സഹോദരന്മാരുടെ സമ്മര്‍ദത്തിന് മുന്നിൽ ബി.ജെ.പി മുട്ടുമടക്കി. റെഡ്ഡി സംഘത്തിലെ മൂന്നു പേര്‍ക്കാണ് കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സീറ്റ് നല്‍കിയിരിക്കുന്നത്. റെഡ്ഡി സഹോദരന്മാരില്‍ ഇളയവനായ സോമശേഖര റെഡ്ഡിയുടെ പേര് ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചതോടെ ജനാർദ്ദന റെഡ്ഢി ബി.ജെ.പി നേതാക്കളെ വിളിച്ച് നന്ദി അറിയിച്ചു. ഇടക്കാലത്ത് ബിജെപി നേതൃത്വവുമായി ഇടഞ്ഞുനിന്നിരുന്ന റെഡ്ഡി സഹോദരന്മാര്‍ ഇതോടെ സജീവമായി.
റെഡ്ഡി സഹോദരന്മാരുമായി ബന്ധമില്ല എന്ന തരത്തില്‍ അമിത് ഷാ പ്രതികരിച്ചതോടെ അഴിമതി ആരോപണം നേരിടുന്ന റെഡ്ഡി സഹോദരന്മാര്‍ക്ക് സീറ്റ് കിട്ടില്ലെന്ന പ്രചാരണം സജീവമായിരുന്നു. എന്നാല്‍ റെഡ്ഡി സഹോദരന്മാരുടെ അടുത്ത സുഹൃത്തായ ബെല്ലാരി എം.പി ശ്രീരാമലുവാണ് നേതൃത്തില്‍ സമ്മര്‍ദം ചെലുത്തി ഇളയ സഹോദരനായ സോമശേഖര റെഡ്ഡിക്ക് സീറ്റ് തരപ്പെടുത്തിക്കൊടുത്തത്. സോമശേഖര റെഡ്ഡി ബെല്ലാരി സിറ്റി മണ്ഡലത്തില്‍ കോണ്‍ഗ്രസിന്‍റെ സിറ്റിങ് എം.എല്‍.എ അനില്‍ ലാഡിനെതിരെ മത്സരിക്കും. റെഡ്ഡിമാരുടെ അടുത്ത അനുയായി സന്ന ഫക്കീരപ്പയ്ക്ക് ബെല്ലാറി റൂറലിലും ബിജെപി സീറ്റ് നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.