ന്യൂഡൽഹി: റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ ചൊവ്വാഴ്ച പാർലമെൻററി പാനലിന് മുന്നിൽ ഹാജരാകും. നോട്ട് പിൻവലിക്കലിനുശേഷം ബാങ്കുകളിലേക്ക് തിരിച്ചെത്തിയ പണം, പഞ്ചാബ് നാഷനൽ ബാങ്ക് തട്ടിപ്പ്, ബാങ്കുകളുടെ വർധിക്കുന്ന കിട്ടാക്കടം തുടങ്ങിയ വിഷയങ്ങളിൽ പാർലമെൻററി സമിതിയുടെ കടുത്ത ചോദ്യങ്ങൾ അദ്ദേഹം നേരിടേണ്ടി വരുമെന്നാണ് കരുതുന്നത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അടക്കം വിവിധ രാഷ്ട്രീയ സംഘടനകളുടെ അംഗങ്ങളടങ്ങിയ പാർലമെൻറ് ധനകാര്യ സ്റ്റാൻഡിങ് സമിതിയുടെ അധ്യക്ഷൻ കോൺഗ്രസ് നേതാവ് വീരപ്പ മൊയ്ലിയാണ്.
നോട്ട് പിൻവലിക്കലിനുശേഷം എത്ര പണം മടങ്ങിവന്നു എന്നകാര്യം റിസർവ് ബാങ്ക് ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നും ഈ വിവരങ്ങൾ സമിതി മുമ്പാകെ ഗവർണർ നിർബന്ധമായും വെളിപ്പെടുത്തേണ്ടതുണ്ടെന്നും സമിതി അംഗവും തൃണമൂൽ കോൺഗ്രസ് അംഗവുമായ ദിനേഷ് ത്രിവേദി പറഞ്ഞു. പാർലമെൻററി പാനലിന് മുമ്പാകെ അവസാനം പട്ടേൽ ഹാജരായപ്പോൾ വായ്പ ഘടന പുനഃക്രമീകരണ പദ്ധതികളെക്കുറിച്ച് ചോദ്യങ്ങളുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.