ന്യൂഡൽഹി: പ്രമുഖ ഔഷധ നിർമാണ കമ്പനിയായ റാൻബാക്സി ലബോറട്ടറീസിന്‍റെ മുൻ ഉടമ ശിവിന്ദർ സിങ്ങിനെ 740 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്തു. ഡൽഹി പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് ശിവിന്ദർ സിങ്ങിനെയും മറ്റ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത്. ശിവിന്ദർ സിങ്ങിന്‍റെ സഹോദരൻ മൽവിന്ദർ സിങ്ങിനെതിരെ ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുമുണ്ട്.
സാമ്പത്തിക സേവന കമ്പനിയായ റെലിഗേർ നൽകിയ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ഡിസംബറിലാണ് റെലിഗേർ ഇവർക്കെതിരേ പരാതി നൽകിയത്. വഞ്ചന, സാമ്പത്തിക തിരിമറി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ഇവർക്കെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ശിവിന്ദർ സിങ്ങിന്‍റെ പിതാവ് തുടക്കമിട്ട കമ്പനിയായ റാൻബാക്സിയെ 2008ൽ ജാപ്പനീസ് കമ്പനിയായ ഡൈകി സാങ്ക്യോക്ക് വിറ്റിരുന്നു. 2013ൽ ഡൈകി സാങ്ക്യോ ഇവർക്കെതിരെ സിങ്കപ്പൂരിൽ പരാതി നൽകിയിരുന്നു. വസ്തുതകള്‍ മറച്ചുവെച്ച് കമ്പനി വില്‍പന നടത്തിയെന്നായിരുന്നു കേസ്. ഇതിൽ 2,600 കോടിയോളം രൂപ പിഴയടയ്ക്കണമെന്ന് സിങ്കപ്പൂര്‍ കോടതി വിധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.