മുംബൈ: നോട്ടു നിരോധനം മൂലം തനിക്ക് പണം തിരികെ നൽകാനായില്ലെന്ന് 60 കോടി നിക്ഷേപ തട്ടിപ്പിൽ അന്വേഷണം നേരിടുന്ന വ്യവസായി രാജ് കുന്ദ്ര. 2016ൽ നടപ്പിലാക്കിയ നോട്ട് നിരോധനത്തെ തുടർന്ന് തന്‍റെ ഇലക്ട്രിക്കൽ, വീട്ടുപകരണങ്ങൾ എന്നിവയുടെ ബിസിനസ് വലിയ സാമ്പത്തിക നഷ്ടം നേരിടാൻ തുടങ്ങിയെന്നും, തുടർന്ന് കടമെടുത്ത പണം തിരികെ നൽകാൻ കഴിയാതെ ആയി എന്നുമാണ് മുംബൈ പൊലീസിന്‍റെ ഇക്കണോമിക് ഒഫൻസസ് വിങ് നടത്തിയ ചോദ്യം ചെയ്യലിൽ കുന്ദ്ര മൊഴി നൽകിയത്.
തട്ടിപ്പ കേസിൽ ഇതുവരെ 2 തവണയാണ് കുന്ദ്രയെ ചോദ്യം ചെയ്തത്. അടുത്ത ആഴ്ച വീണ്ടും സമൻസ് അയച്ചേക്കും. കുന്ദ്രയുടെ ഭാര്യയും ബോളിവുഡ് നടിയുമായ ശിൽപ ഷെട്ടിയെ കഴിഞ്ഞ ആഴ്ച നാലു മണിക്കൂർ ചോദ്യം ചെയ്തിരുന്നു.
ആഗസ്റ്റ് 14നാണ് വ്യവസായി ദീപക് കോത്താരിയിൽ നിന്ന് 60 ലക്ഷം കബളിപ്പിച്ച കേസിൽ കുന്ദ്രക്കും ശിൽപ്പ ഷെട്ടിക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 2015-2023 കാലയളവിൽ ബെസ്റ്റ് ഡീൽ പ്രൈവറ്റ് ലിമിറ്റഡിൽ കോത്താരി നിക്ഷേപിച്ച പണം സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവെന്നാണ് കേസ്. എന്നാൽ താൻ കമ്പനിയുടെ കാര്യങ്ങളിൽ ഇടപെടാറില്ലെന്നും കമ്പനിയുടെ സഹസ്ഥാപക മാത്രമാണ് താനെന്നുമാണ് ശിൽപ്പ ഷെട്ടി ചോദ്യം ചെയ്യലിൽ മൊഴി നൽകിയത്.
കേസിന്‍റെ ഭാഗമായി ഇരുവരും രാജ്യം വിട്ട് പോകുന്നത് താൽക്കാലികമായി വിലക്കിയിരുന്നു. ഇതിനെതിരെ ഇരുവരും കോടതിയെ സമീപിച്ചെങ്കിലും വഞ്ചനാകുറ്റത്തിന് അന്വേഷണം നേരിടുന്ന ഇരുവർക്കും വിദേശ യാത്രക്ക് അനുമതി നൽകാൻ കഴിയില്ലെന്ന് കോടതി വിധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.