മുംബൈ: നീലച്ചിത്ര നിർമാണ കേസിൽ പ്രതിയായ വ്യവസായിയും സിനിമ താരം ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്ര, കേസിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന അപേക്ഷയുമായി കോടതിയിൽ. നീലച്ചിത്രം നിർമിച്ച് മൊബൈൽ ആപ്ലിക്കേഷനുകളിലൂടെ വിതരണം ചെയ്ത കേസിൽ രാജ് കുന്ദ്ര 2021 ജൂലൈയിൽ അറസ്റ്റിലായിരുന്നു. ഇപ്പോൾ ജാമ്യത്തിലാണുള്ളത്.
രാജ് കുന്ദ്രയുടെ അഭിഭാഷകൻ പ്രശാന്ത് പാട്ടീൽ കഴിഞ്ഞ ജൂലൈ 20നാണ് കേസിൽ നിന്ന് ഒഴിവാക്കാനുള്ള അപേക്ഷ നൽകിയത്. ആരോപിക്കപ്പെടുന്ന കുറ്റകൃത്യത്തിൽ നിന്ന് രാജ് കുന്ദ്ര സാമ്പത്തികമായോ മറ്റേതെങ്കിലും തരത്തിലുള്ളതോ ആയ നേട്ടമുണ്ടാക്കിയതിന് തെളിവ് കണ്ടെത്താൻ പൊലീസിന് സാധിച്ചില്ലെന്ന് അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. സെപ്റ്റംബർ എട്ടിനകം മറുപടി നൽകാൻ കോടതി പ്രോസിക്യൂഷനോട് നിർദേശിച്ചു.
രാജ് കുന്ദ്രയുടെ നേതൃത്വത്തിൽ വെബ് സീരിയലുകളിൽ അവസരം വാഗ്ദാനം ചെയ്ത് സ്ത്രീകളെ അഭിനയിക്കാനായി കൊണ്ടുവന്ന് നീലച്ചിത്രങ്ങളിൽ അഭിനയിപ്പിച്ചതായാണ് ആരോപിക്കപ്പെടുന്നത്. നിശ്ചിത തുക ഈടാക്കി ഈ സിനിമകൾ മൊബൈൽ ആപുകളിൽ ലഭ്യമാക്കുകയാണ് ചെയ്തത്. ലോക്ഡൗൺ കാലത്ത് കോടികളുടെ വരുമാനമാണ് ഇതിലൂടെ കുന്ദ്ര നേടിയത്.
രാജ് കുന്ദ്രയുടെ വിയാൻ ഇൻഡസ്ട്രീസിന് ലണ്ടൻ കമ്പനിയായ കെന്‍റിനുമായി ബന്ധമുണ്ടായിരുന്നു. നീലചിത്രങ്ങൾ പ്രചരിപ്പിക്കുന്ന ഒരു ആപ്പിന്‍റെ ഉടമകളാണ് കെൻറിൻ. കമ്പനി ലണ്ടനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും നീല ചിത്ര നിർമാണം, ആപ്പിന്‍റെ പ്രവർത്തനം, അക്കൗണ്ടിങ് തുടങ്ങിയവ വിയാൻ ഇൻഡസ്ട്രീസ് വഴിയാണ് നടന്നിരുന്നത്.
സിനിമയും സീരിയലും ലക്ഷ്യമിട്ടെത്തുന്ന യുവതികൾക്ക് അവസരം വാഗ്ദാനം ചെയ്ത് ഭീഷണിപ്പെടുത്തി അശ്ലീല രംഗങ്ങൾ ചിത്രീകരിക്കുകയാണ് ഇവർ ചെയ്തിരുന്നത്. സംഭവത്തിൽ കുന്ദ്രയുടെ മുൻ ജീവനക്കാരനായ ഉമേഷ് കാമത്ത് നേരത്തേ അറസ്റ്റിലായിരുന്നു. നഗ്നയായി ഓഡീഷനിൽ പങ്കെടുക്കാൻ നിർബന്ധിച്ചതായി നടി സാഗരിക ഷോണ ഉമേഷിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. കൂടാതെ രാജ് കുന്ദ്രക്കെതിരെ ഷെർലിൻ ചോപ്രയും പൂനം പാണ്ഡെയും രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.