ന്യൂഡൽഹി: ലക്ഷദ്വീപ് ജനതയുടെ ജീവിതവും ആത്മവിശ്വാസവും തകർത്ത് തുടർച്ചയായി നടപ്പാക്കുന്ന ഭീകര നിയമങ്ങൾ അടിയന്തരമായി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കത്ത്. ഓരോ ദിനവും പുതുതായി കരാള നിയമങ്ങൾ അടിച്ചേൽപിക്കുകവഴി ജനാധിപത്യത്തിനു പകരം സ്വേഛാധിപത്യം നടപ്പാക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തുന്നു.
'കത്തിെൻറ പൂർണ രൂപം:
''സുഖമെന്ന് കരുതുന്നു. ലക്ഷദ്വീപിെൻറ കാലങ്ങളായുള്ള പ്രകൃതി ഭംഗിയും ഭിന്ന സംസ്കാരങ്ങളുടെ സംഗമവും തലമുറകളായി ആളുകളെ ഇവിടേക്ക് ആകർഷിക്കുന്നു. ഇൗ പൈതൃകത്തിെൻറ കാവൽക്കാർ തേടുന്നത് ദ്വീപുകൂട്ടങ്ങളുടെ പാരമ്പര്യം സംരക്ഷിക്കണമെന്നാണ്. പക്ഷേ, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ പ്രഖ്യാപിച്ച കടുത്ത ജനദ്രോഹ നയങ്ങൾ അവരുടെ ഭാവി അപകടത്തിലാക്കിയിരിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായോ പൊതുജനങ്ങളുമായോ ആലോചിക്കാതെ അഡ്മിനിസ്ട്രേറ്റർ ഏകപക്ഷീയമായി ദൂരവ്യാപക പ്രത്യാഘാതങ്ങളുള്ള പരിഷ്കാരങ്ങളാണ് നിർദേശിച്ചിരിക്കുന്നത്. ഈ സ്വേഛാധിപ നടപടികൾക്കെതിരെ ലക്ഷദ്വീപ് ജനത പ്രതിഷേധിക്കുകയാണ്.
അടുത്തിടെ ലക്ഷദ്വീപ് വികസന അതോറിറ്റി പ്രഖ്യാപിച്ച കരട് നിയമം ദ്വീപിെൻറ പാരിസ്ഥിതിക പവിത്രത നശിപ്പിക്കാനുള്ള അഡ്മിനിസ്ട്രേറ്ററുടെ ശ്രമമാണ് പുറത്തുകൊണ്ടുവരുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് നിലവിലെ സുരക്ഷാ വ്യവസ്ഥകൾ ഇല്ലാതാക്കുന്ന നിയമം ചില വിഷയങ്ങൾക്കുവേണ്ടി പരിസ്ഥിതി നിയമങ്ങളെ കളങ്കപ്പെടുത്തുകയും ഇരകൾക്ക് നിയമത്തിെൻറ വഴി തേടുന്നത് പരിമിതപ്പെടുത്തുകയും ചെയ്യുന്നു. താൽക്കാലിക വാണിജ്യ നേട്ടങ്ങൾക്കായി ഉപജീവന സുരക്ഷയും സുസ്ഥിര വികസനവുമാണ് ഇവിടെ ബലിനൽകപ്പെടുന്നത്.
രണ്ടിലേറെ കുട്ടികളുള്ള അംഗങ്ങളെ അയോഗ്യരാക്കുന്ന പഞ്ചായത്ത് നിയമം തീർത്തും ജനാധിപത്യ വിരുദ്ധമാണ്. സാമൂഹിക വിരുദ്ധ പ്രവർത്തനം തടയൽ (പി.എ.എ.ആർ), ലക്ഷദ്വീപ് മൃഗസംരക്ഷണ നിയമം എന്നിവയിലെ നിർദിഷ്ട ഭേദഗതികളും ലഹരി വിൽപന നിരോധനം എടുത്തുകളയലും ദ്വീപ് വാസികളുടെ സാംസ്കാരിക, മതപരമായ ചട്ടക്കൂടിനു മേലുള്ള കടന്നുകയറ്റമാണ്. ബേപ്പൂർ തുറമുഖവുമായി ബന്ധം വിഛേദിക്കാനുള്ള തീരുമാനം കേരളവുമായി നിലനിൽക്കുന്ന ചരിത്രപരവും സാംസ്കാരികവുമായ ഇഴയടുപ്പം തകർക്കലാണ്.
ഇതോടൊപ്പം പറയേണ്ട മറ്റൊന്ന്, ഈ മഹാമാരിക്കിടയിലും മത്സ്യബന്ധന തൊഴിലാളികൾ ഉപയോഗിച്ചിരുന്ന നിർമിതികൾ അഡ്മിനിസ്ട്രേറ്ററുടെ നിർദേശ പ്രകാരം തകർക്കപ്പെട്ടു. വിവിധ സർക്കാർ വകുപ്പുകളിലെ കരാർ ജീവനക്കാരെ പിരിച്ചുവിട്ടു, ക്വാറൻറീൻ നിയമങ്ങളിൽ വിട്ടുവീഴ്ച ചെയ്ത് ദ്വീപിൽ കോവിഡ് വ്യാപനത്തിന് അപകടകരമായ വേഗം നൽകി. വികസനത്തിെൻറയും ക്രമസമാധാന പാലനത്തിെൻറയും മറവിൽ, ഏതുതരം പ്രതിഷേധവും കുറ്റകൃത്യമാക്കി െകാണ്ടുവന്ന കരാളമായ നിയമങ്ങൾ താഴെത്തട്ടിലുള്ള ജനാധിപത്യത്തിെൻറ കടക്കൽ കത്തിവെക്കുന്നു.
വിഷയത്തിൽ ഇടപെടണമെന്നും മേൽചൊന്ന ഉത്തരവുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെടുകയാണ്. സ്വന്തം ജീവിത ശൈലിയെ മാനിക്കുകയും സ്വപ്നങ്ങളെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന വികസനാധിഷ്ഠിത കാഴ്ചപ്പാട് അർഹിക്കുന്നുണ്ട്, ലക്ഷദ്വീപ് ജനത''.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.