ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ബി.ജെ.പി റാലികളിൽ തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നതിന് പകരം വികസനത്തെ കുറിച്ച ചോദ്യങ്ങൾക്ക് മറുപടി പറയാൻ മോദിയെ വെല്ലുവിളിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബിദർ ജില്ലയിലെ ഒൗറദിൽ കോൺഗ്രസ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘താനുയർത്തിയ റാഫേൽ യുദ്ധവിമാന ഇടപാട്, നീരവ് മോദി തുടങ്ങിയ വിഷയങ്ങളിലൊന്നും മറുപടി പറയാതെ വ്യക്തിപരമായി ആക്ഷേപിക്കുകയാണ്. മോദി എപ്പോൾ ഭയപ്പെട്ടാലും വ്യക്തിപരമായി എതിരാളിയെ ആക്രമിക്കുന്നതാണ് അദ്ദേഹത്തിെൻറ സ്വഭാവം. എന്നെക്കുറിച്ച് അദ്ദേഹത്തിനെന്തും സംസാരിക്കാം. അത് ശരിയായാലും തെറ്റായാലും എന്നിൽ അത് മാറ്റമൊന്നുമുണ്ടാക്കില്ല. അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. ഞാനൊരു ഇന്ത്യക്കാരനാണ്. അദ്ദേഹത്തിനെതിരെ വ്യക്തിഹത്യക്ക് ഞാൻ മുതിരില്ല’’ -രാഹുൽ പറഞ്ഞു.
വിവാദ ഖനി വ്യവസായികളായ റെഡ്ഡി സഹോദരന്മാർക്ക് ബി.ജെ.പി സീറ്റ് നൽകിയതിനെ രാഹുൽ കളിയാക്കി. ‘‘ഗബ്ബാർസിങ് ടാക്സ് കൊണ്ടുവന്ന മോദി ഗബ്ബാർസിങ്ങിെൻറ സംഘാംഗങ്ങളെ മുഴുവൻ തെരഞ്ഞെടുപ്പിൽ വിന്യസിച്ചിരിക്കുകയാണ്. എന്നിട്ട് അഴിമതിക്കെതിരെ രാജ്യം മുഴുവൻ പ്രസംഗിക്കുന്നു.
റെഡ്്ഡി സഹോദരന്മാരെ നിയമസഭയിൽ പ്രതിഷ്ഠിക്കാനാണോ മോദി ഉദ്ദേശിക്കുന്നത്? നീരവ് മോദി 30,000 കോടിയുമായി നാടുകടന്നിട്ടും എന്തേ മോദി മൗനംപാലിക്കുന്നത്? പൊതുമേഖല സ്ഥാപനമായ എച്ച്.എ.എല്ലിൽനിന്ന് റാഫേൽ കരാർ തട്ടിയെടുത്ത് സുഹൃത്തിന് നൽകി ഇരട്ടിവിലക്ക് വിമാനം വാങ്ങി. ഇതേക്കുറിച്ച് മറുപടിയുണ്ടോ’’ -രാഹുൽ ചോദിച്ചു. കർണാടകയിലെ തെരഞ്ഞെടുപ്പ് മോദിയും രാഹുലും തമ്മിലെ തെരഞ്ഞെടുപ്പല്ലെന്നും ആദർശങ്ങളുടെ തെരഞ്ഞെടുപ്പാണെന്നും കോൺഗ്രസ് അധ്യക്ഷൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.