ഇന്ത്യൻസേന നടത്തിയ തിരിച്ചടിയിൽ അഭിമാനം; സൈന്യത്തിനൊപ്പമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻസേന നടത്തിയ തിരിച്ചടിയിൽ അഭിമാനമുണ്ടെന്ന് കോൺഗ്രസ്. പാകിസ്താനിൽ നിന്നും പാക് അധീന കശ്മീരിൽ നിന്നും ഉയർന്നു വരുന്ന എല്ലാതരം ഭീകരതക്കെതിരെയും ഇന്ത്യക്ക് ഉറച്ച ദേശീയ നയമുണ്ടെന്ന് കോൺഗ്രസ് വ്യക്തമാക്കി. എക്സ് പോസ്റ്റിലായിരുന്നു കോൺഗ്രസ് പ്രതികരണം.

പാകിസ്താനിലും പാക് അധീന കശ്മീരിലും ഇന്ത്യൻ സായുധസേന നടത്തിയ ആക്രമണത്തിൽ അഭിമാനമുണ്ട്. സേനയുടെ ദൃഢനിശ്ചയത്തേയും ധൈര്യത്തേയും ഞങ്ങൾ അഭിനന്ദിക്കുന്നു. പഹൽഗാം ഭീകരാക്രമണം മുതൽ ഇന്ത്യൻ സേനക്കൊപ്പം കോൺഗ്രസ് ഉറച്ച് നിൽക്കുകയാണ്.

ദേശീയ ഐക്യവും ഐക്യദാർഢ്യവും കാലഘട്ടത്തിന്റെ ആവശ്യമാണ്. കോൺഗ്രസ് സായുധ സേനകൾക്കൊപ്പം നിൽക്കുന്നു. നമ്മുടെ നേതാക്കൾ മുൻകാലങ്ങളിൽ വഴികാട്ടി തന്നിട്ടുണ്ട്. ദേശീയതാൽപര്യമാണ് തങ്ങൾക്ക് പരമപ്രധാനമെന്നും​ കോൺഗ്രസ് എക്സ് കുറിപ്പിൽ വ്യക്തമാക്കി.

ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്കിൽ പ്രതികരിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തി. ഇന്ത്യൻ സായുധസേനയിൽ അഭിമാനിക്കുന്നുവെന്ന കുറിപ്പ് എക്സിലൂടെ പങ്കുവെച്ചാണ് രാഹുൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പിന്തുണയറിയിച്ചത്.

പഹൽഗാമിലെ ഭീകരാ​ക്രമണത്തിന് തിരിച്ചടിയുമായി ഇന്ത്യ. പാകിസ്താനിലെയും പാക് അധീന കാശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ആക്രമിച്ച് തകർത്തതായി കരസേന അറിയിച്ചു. ഓപറേഷൻ സിന്ദൂർ എന്നു പേരിട്ട സൈനിക നടപടിയിൽ ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് തകർത്തത്. പാക് സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ലെന്നും കരസേന വ്യക്തമാക്കി.

ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. 55 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ആക്രമണമുണ്ടായ വിവരം പാക് പ്രധാനമന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്.

കൂടുതൽ വിശദാംശങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന് ശേഷം നീതി നടപ്പാക്കിയെന്ന് സൈന്യം എക്സിൽ കുറിച്ചു. ബഹാവൽപൂർ, മുസാഫറബാദ്, കോട്ട്ലി, മുരിദ്കെ എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്.

Tags:    
News Summary - Proud of the Indian Army's retaliation; Congress stands with the army

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.