ഹൈദരാബാദ്: തെലങ്കാനയിലെ എം.എൽ.സി സീറ്റിലേക്ക് നടിയും മുൻ എം.പിയുമായ വിജയശാന്തിക്ക് സീറ്റ് നൽകിയതിൽ കോൺഗ്രസിൽ അതൃപ്തി. ന്യൂനപക്ഷങ്ങൾ ഉൾപ്പടെ ചില വിഭാഗങ്ങളെ അവഗണിച്ചതിലും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കോൺഗ്രസ് പ്രഖ്യാപിച്ച എം.എൽ.സി സ്ഥാനാർഥികളിൽ വിജയശാന്തി (ബി.സി), അദ്ദങ്കി ദയാകർ (എസ്.സി), കെ. ശങ്കർ നായിക് (എസ്ടി) എന്നിവർ ഉൾപ്പെടുന്നു. എന്നാൽ ന്യൂനപക്ഷങ്ങൾക്ക് സീറ്റ് ലഭിക്കാത്തതിനെതിരെ നേതാക്കൾ പ്രതിഷേധത്തിലാണ്. ന്യൂനപക്ഷ നേതാക്കൾ ഗാന്ധി ഭവനിൽ പ്രതിഷേധം സംഘടിപ്പിച്ചു. തങ്ങളുടെ പ്രാതിനിധ്യം അവഗണിക്കപ്പെട്ടതിനെതിരെ മുതിർന്ന നേതാക്കളും അതൃപ്തി പ്രകടിപ്പിച്ചു.
വിജയശാന്തി ടി.ആർ.എസ് പാർട്ടിയിൽ സജീവമായിരുന്നെങ്കിലും പിന്നീട് ബി.ജെ.പിയിലേക്ക് ചേർന്നു. എന്നാൽ കോൺഗ്രസ് അധികാരത്തിൽ വന്നതിനുശേഷം പാർട്ടി പരിപാടികളിൽ വിജയശാന്തി സജീവമായിരുന്നില്ല. തന്നെ എം.എൽ.സി സ്ഥാനത്തേക്ക് തെരഞ്ഞടുത്തത് ഹൈക്കമാൻഡിന്റെ തീരുമാനം മാത്രമാണെന്നും, അതിൽ താൻ ഇടപെട്ടിട്ടില്ലെന്നും വിജയശാന്തി വ്യക്തമാക്കി.
എം.എൽ.സി സീറ്റുകൾക്കായി ഭൂരിപക്ഷം ഉറപ്പാക്കാൻ കോൺഗ്രസിന് ബി.ആർ.എസ്, എ.ഐ.എം.ഐ.എം എന്നിവയുടെ പിന്തുണ നിർണായകമാണ്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ഉപദേശകരായ ചിലർ എം.എൽ.സി പട്ടികയിൽ ഇടം പിടിക്കുമെന്ന് കരുതിയിരുന്നെങ്കിലും, ഹൈക്കമാൻഡ് അവരുടെ നിർദ്ദേശങ്ങൾ തളളിയതായാണ് റിപ്പോർട്ട്. ന്യൂനപക്ഷങ്ങൾക്ക് പിന്തുണ നൽകാത്തതിന്റെ പ്രത്യാഘാതം ഭാവിയിൽ പാർട്ടിയെ ബാധിക്കുമെന്ന് ചില നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.