ഒരു മാസത്തിനകം സർക്കാർ വസതി ഒഴിയണമെന്ന് പ്രിയങ്ക ഗാന്ധിയോട് കേന്ദ്രം

ന്യൂഡൽഹി: ആഗസ്റ്റ് ഒന്നിനകം സർക്കാർ വസതി ഒഴിയണമെന്ന് കാട്ടി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് നോട്ടീസ്. ഡൽഹി ലോധി എസ്റ്റേറ്റിലെ വസതി ഒഴിയണമെന്നാവശ്യപ്പെട്ടാണ് കേന്ദ്ര പാർപ്പിടകാര്യ നഗരവികസന മന്ത്രാലയം കത്ത് നൽകിയിരിക്കുന്നത്.

എസ്.പി.ജി സുരക്ഷ വിഭാഗത്തിലുള്ളവർക്ക് കേന്ദ്ര സർക്കാർ താമസസൗകര്യം അനുവദിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായാണ് 1997 മുതൽ പ്രിയങ്ക ഗാന്ധി ലോധി എസ്റ്റേറ്റിലെ വസതിയിൽ താമസിക്കുന്നത്. കഴിഞ്ഞ നവംബറിൽ പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും എസ്.പി.ജി സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചിരുന്നു. 

നിലവിൽ ഇസഡ് പ്ലസ് വിഭാഗം സുരക്ഷയാണ് പ്രിയങ്കക്ക് ഉള്ളത്. ഈ സുരക്ഷാ വിഭാഗത്തിലുള്ളവർക്ക് സർക്കാർ താമസസൗകര്യം ലഭ്യമല്ലെന്ന് നോട്ടീസിൽ പറയുന്നു. ജൂലൈ ഒന്നു മുതൽ താമസ സൗകര്യം റദ്ദാക്കിയതായും ഒരു മാസം ഇളവ് അനുവദിച്ചതായും നോട്ടീസിൽ പറയുന്നു. 

സർക്കാർ നിർദേശ പ്രകാരം പ്രിയങ്ക ഗാന്ധി ഉടൻ വസതി ഒഴിയുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിച്ചു. അതേസമയം, പ്രിയങ്ക നോട്ടീസിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. 

Tags:    
News Summary - Priyanka Gandhi Vadra Asked To Vacate Government Bungalow By August 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.