ന്യുയോർക്ക്: നാല് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യുയോർക്കിലെത്തി. ഇന്ത്യൻ സമയം രാത്രി 9.30ഓടെയാണ് വിമാനമിറങ്ങിയത്. വിമാനത്താവളത്തിന് സമീപം ഇന്ത്യൻ വംശജരും മോദിയെ സ്വീകരിച്ചു. യു.എൻ ആസ്ഥാനത്തെ യോഗദിന പരിപാടിയിലും വാഷിങ്ടണിൽ പ്രസിഡണ്ട് ജോ ബൈഡനുമായ ചർച്ചയിലുമടക്കം നിരവധി ചടങ്ങുകളിൽ പ്രധാനമന്ത്രി സംബന്ധിക്കും.
ഐക്യരാഷ്ട്ര സഭ അടക്കം ആഗോള വേദികളിൽ ഇന്ത്യക്ക് വിപുലമായ പങ്ക് കിട്ടേണ്ടതുണ്ടെന്ന് അമേരിക്കൻ യാത്രക്കു മുന്നോടിയായി ‘ദ വാൾ സ്ട്രീറ്റ് ജേണലി’ന് നൽകിയ അഭിമുഖത്തിൽ മോദി പറഞ്ഞു. ആഗോള തലത്തിൽ ശരിയായ ഇടം നേടിയെടുക്കുന്നതിനായി പ്രവർത്തിച്ചുവരുകയാണ് ഇന്ത്യയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയുമായുള്ള ബന്ധം മുമ്പെന്നത്തേക്കാൾ ശക്തമാണെന്ന് മോദി പറഞ്ഞു. ഇന്ത്യ, യു.എസ് നേതാക്കൾ തമ്മിൽ മുമ്പത്തേക്കാൾ വിശ്വാസമുണ്ട്. തന്നെയും തന്‍റെ രാജ്യത്തെയും എങ്ങനെയാണോ, അതേ നിലയിലാണ് താൻ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നത്.
ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലാകാൻ അതിർത്തിയിൽ സമാധാനവും സഹിഷ്ണുതയും പുലരണം. പരമാധികാരവും അതിർത്തി ഭദ്രതയും മാനിക്കപ്പെടണം. നിയമവാഴ്ച പരിപാലിച്ച് അഭിപ്രായ ഭിന്നതകൾക്ക് സമാധാനപരമായ പരിഹാരമുണ്ടാക്കണം. അതേസമയം, പരമാധികാരവും അന്തസ്സും സംരക്ഷിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. യുക്രെയ്ൻ-റഷ്യ വിഷയത്തിൽ ഇന്ത്യ നിഷ്പക്ഷമായി പെരുമാറുന്നുവെന്ന് ചിലർ പറയുന്നു. എന്നാൽ, ഇന്ത്യ ഇക്കാര്യത്തിൽ നിഷ്പക്ഷമല്ല; സമാധാനത്തിന്‍റെ പക്ഷത്താണ്.
അന്താരാഷ്ട്ര നിയമങ്ങളും രാജ്യങ്ങളുടെ പരമാധികാരവും മാനിക്കാൻ എല്ലാവരും തയാറാകണം. തർക്കങ്ങൾ യുദ്ധം നടത്തിയല്ല, നയതന്ത്ര-സംഭാഷണ മാർഗങ്ങളിലൂടെയാണ് പരിഹരിക്കേണ്ടത്. സംഘർഷം അവസാനിപ്പിക്കാൻ കഴിയാവുന്നതെല്ലാം ഇന്ത്യ ചെയ്യും-മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.