മരണപ്പെട്ട സന
ഉത്തർപ്രദേശിലെ സഹാറൻപൂരിൽ ഗർഭിണിയായ യുവതിയെ ഭർതൃ സഹോദരൻ വെട്ടിക്കൊലപ്പെടുത്തി. ലഹരിക്ക് അടിമപ്പെട്ട പ്രതി തന്റെ സഹോദരഭാര്യയെ മഴു ഉപയോഗിച്ച് അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. അഞ്ചുമാസം ഗർഭിണിയായിരുന്ന സന (24) എന്ന യുവതിയാണ് ഈ ക്രൂരതക്ക് ഇരയായത്. നനൗട്ട മേഖലയിൽ ഞായറാഴ്ച രാത്രിയായിരുന്നു മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്.
കൊലപാതകത്തിന് ശേഷം പ്രതിയായ ആമിർ നടത്തിയ പ്രവൃത്തികൾ പരിഭ്രാന്തി ഉളവാക്കുന്നതായിരുന്നു. ചോര പുരണ്ട മഴുവും കൈയിലേന്തി ഏകദേശം ഒരു മണിക്കൂറോളം സനയുടെ മൃതദേഹത്തിന് സമീപം അയാൾ നിലയുറപ്പിച്ചു. തടയാൻ ശ്രമിക്കുന്നവരെയെല്ലാം ആക്രമിക്കുമെന്ന് അയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒരു കയ്യിൽ മഴുവും മറുകയ്യിൽ പാചകവാതക സിലിണ്ടറിന്റെ പൈപ്പുമായി വീടിന് തീയിടുമെന്ന ഭീഷണി മുഴക്കിയ പ്രതിയെ നാട്ടുകാരും പൊലീസും ഏറെ പണിപ്പെട്ടാണ് കീഴടക്കിയത്. നിസാർ ഖാൻ എന്ന പ്രദേശവാസിയുടെ സഹായത്തോടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്.
ഈ ക്രൂരകൃത്യത്തിന് പിന്നിൽ വലിയൊരു ഗൂഢാലോചനയുണ്ടെന്നാണ് സനയുടെ കുടുംബം ആരോപിക്കുന്നത്. ആമിർ ഒരു മദ്യപാനിയാണെന്നും മദ്യലഹരിയിലാണ് ഇത് ചെയ്തതെന്നും പൊലീസ് പറയുന്നുണ്ടെങ്കിലും, സനയുടെ ഭർത്താവും വീട്ടുകാരും ചേർന്നൊരുക്കിയ ആസൂത്രിതമായ കൊലപാതകമാണിതെന്ന് യുവതിയുടെ പിതാവ് ആസിഫ് ആരോപിച്ചു. സംഭവത്തിന് തൊട്ടുമുമ്പ് ഭർത്താവിന്റെ അമ്മയും സഹോദരിയും വീട്ടിൽ നിന്ന് മാറിനിന്നതും, ഭർത്താവ് സൽമാൻ പൊലീസ് സ്റ്റേഷനിൽ പോയ സമയത്ത് തന്നെ ഈ അക്രമം നടന്നതും സംശയങ്ങൾ വർദ്ധിപ്പിക്കുന്നു. സൽമാന്റെ ഇന്റർ-കമ്മ്യൂണിറ്റി വിവാഹത്തോടുള്ള എതിർപ്പാണ് ആമിറിനെ പ്രകോപിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.
നിലവിൽ സനയുടെ ഭർത്താവിനെയും സഹോദരൻ ആമിറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു വരികയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. കുടുംബം ഉന്നയിച്ച ഗൂഢാലോചന ആരോപണങ്ങളെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ഒരു കുടുംബത്തിന്റെ സന്തോഷം മുഴുവൻ തല്ലിക്കെടുത്തിയ ഈ സംഭവം പ്രദേശവാസികളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.