രാജസ്ഥാനിലെ സർക്കാർ ആശുപത്രിയിൽ പ്രസവാനന്തര മരണങ്ങൾ തുടരുന്നു; ഒരാഴ്ചക്കിടെ പൊലിഞ്ഞത് നാല് ജീവനുകൾ

രാജസ്ഥാൻ: കോട്ടയിലുള്ള സർക്കാർ ആശുപത്രിയിൽ സിസേറിയൻ ശസ്ത്രക്രിയക്ക് പിന്നാലെ പ്രസവാനന്തര ആരോഗ്യപ്രശ്നങ്ങൾ ബാധിച്ച് യുവതികൾ മരിക്കുന്നത് തുടരുന്നത് വലിയ ആശങ്കക്കും പ്രതിഷേധത്തിനും കാരണമായിരിക്കുകയാണ്. ഒരാഴ്ചക്കിടെ നാലാമത്തെ മരണമാണ് 31 വയസ്സുകാരിയായ പിങ്കി മഹാവറുടേത്.

ശ്രീരാംനഗർ സ്വദേശിയായ പിങ്കിയെ മെയ് എഴിനാണ് ജെ.കെ ലോൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് രാത്രി തന്നെ സിസേറിയൻ ശസ്ത്രക്രിയ നടന്നുവെങ്കിലും തൊട്ടടുത്ത ദിവസം തന്നെ ഗർഭപാത്രത്തിൽ ഗുരുതരമായ അണുബാധയുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തുകയും 15 മണിക്കൂറിനുള്ളിൽ രണ്ടാമതൊരു ശസ്ത്രക്രിയ കൂടി നടത്തുകയും ചെയ്തു. എന്നാൽ ഇതിനുപിന്നാലെ പിങ്കിയുടെ ആരോഗ്യനില മോശമാവുകയും രക്തസമർദ്ദം താഴുകയും മൂത്രതടസ്സവും വൃക്ക തകരാറിലായതിന്റെ ലക്ഷണങ്ങളും പ്രകടമാവുകയും ചെയ്തു.

ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് മെയ് പത്തിനാണ് അവരെ ന്യൂ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് മാറ്റിയതെന്നും ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് പിങ്കിയുടെ മരണത്തിന് കാരണമായതെന്നും ഭർത്താവ് ചന്ദ്രപ്രകാശ് ആരോപിക്കുന്നു.

കോട്ടയിലെ സർക്കാർ ആശുപത്രികളിൽ സമാനമായ ലക്ഷണങ്ങളോടെ കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്, പ്രസവ ചികിത്സാ വിഭാഗങ്ങളുടെ സുരക്ഷയെക്കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. പിങ്കിക്ക് പുറമെ പായൽ, ജ്യോതി നായക്, പ്രിയ മഹാവർ എന്നീ യുവതികളും ഈ ആഴ്ചയിൽ സമാനമായ സാഹചര്യങ്ങളിൽ ജീവൻ വെടിഞ്ഞു.

നിലവിൽ എൻ.എം.സി.എച്ചിൽ സിസേറിയൻ കഴിഞ്ഞ മറ്റ് ആറ് സ്ത്രീകൾ കൂടി രക്തസമർദ്ദവും പ്ലേറ്റ്‌ലെറ്റുകളും കുറയുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാൽ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. മരിച്ച പിങ്കി മഹാവർ ഗർഭകാലത്തിന്റെ തുടക്കം മുതൽ തന്നെ അതീവ അപകടസാധ്യതയുള്ള വിഭാഗത്തിൽപ്പെട്ട രോഗിയായിരുന്നുവെന്നാണ് എൻ.എം.സി.എച്ച് പ്രിൻസിപ്പൽ ഡോ. നിതേഷ് ജെയിന്റെ വിശദീകരണം.

സംഭവം വിവാദമായതോടെ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. ആശുപത്രിയിലെ ചികിത്സാ പിഴവാണോ അതോ ശസ്ത്രക്രിയക്ക് ഉപയോഗിച്ച മരുന്നുകളിലോ മെഡിക്കൽ സാമഗ്രികളിലോ ഉണ്ടായ അശുദ്ധി ആണോ കൂട്ടമരണങ്ങളിലേക്ക് നയിച്ചതെന്ന കാര്യം മെഡിക്കൽ ആരോഗ്യ മന്ത്രി ഗജേന്ദ്ര സിംഗ് ഖിംസറിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ പരിശോധിച്ചുവരികയാണ്.

Tags:    
News Summary - Postpartum deaths continue in Rajasthan government hospitals; four lives lost within a week.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.