ബംഗളൂരു: തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുന്ന കർണാടകയിൽ റോഡ്ഷോയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിലാണ് വിവിധ പാർട്ടികൾ. പരസ്യ പ്രചാരണം നാളെയാണ് അവസാനിക്കുക. തുടർച്ചയായ രണ്ടാം ദിവസമാണ് ബംഗളൂരുവിൽ മോദി റോഡ്ഷോ നടത്തുന്നത്. ഞായറാഴ്ച ഒന്നര മണിക്കൂറോളം മോദി റോഡ്ഷോ നടത്തിയിരുന്നു.
ബംഗളൂരുവിൽ നിന്ന് ലഭിച്ച പ്രതികരണം ബി.ജെ.പി കർണാടകയിൽ വീണ്ടും അധികാരത്തിലെത്തുമെന്നതിന്റെ സൂചനയാണെന്ന് മോദി പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് മോദിയുടേതല്ല, ബി.ജെ.പി നേതാക്കളുടേതല്ല, എന്നാൽ ബി.ജെ.പിക്കൊപ്പം ചേർന്ന് പൊരുതുന്ന ജനങ്ങളുടെതാണ്. എല്ലാ നിയന്ത്രണങ്ങളും ജനങ്ങളുടെ കൈകളിലാണെന്നാണ് കാണാൻ കഴിഞ്ഞത്. ഒരു വിവേചനവുമില്ലാതെ വികസനം എത്തിക്കാൻ പരിശ്രമിക്കുന്ന ഇരട്ട എൻജിൻ സർക്കാരാണ് കർണാടകയിലേത്. ജനങ്ങൾക്കു വേണ്ടി ഒരിക്കലും പ്രവർത്തിച്ചിട്ടില്ലാത്ത കോൺഗ്രസിന്റെത് 85 ശതമാനവും കമ്മീഷൻ സർക്കാരാണെന്നും മോദി വിമർശിച്ചു.
റോഡ്ഷോക്കിടെ ബംഗളൂരിലെ സ്നേഹവും ബഹുമാനവും അടുത്തറിയാനായി. ഇതുപോലെ ഒരുനുഭവം മുമ്പുണ്ടായിട്ടില്ല. മോദി കൂട്ടിച്ചേർത്തു. തന്റെ വാഹനവ്യൂഹം കടന്നുപോയ 25 കിലോ മീറ്റർ ദൂരം ഓരോ മുക്കിലും മൂലയിലും ആളുകൾ കാത്തുനിന്നു. കുടുംബത്തിനൊപ്പമാണ് ആളുകൾ എത്തിയത്. ഭിന്നശേഷിക്കാരും മറ്റ് ശാരീരിക പ്രശ്നമുള്ളവരും കൈക്കുഞ്ഞുങ്ങളുമായെത്തിയ സ്ത്രീകളും അവരുടെ കൂട്ടത്തിലുണ്ടായിരുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.