ന്യൂഡൽഹി: ഖലിസ്ഥാൻ നേതാവ് ഗുർപത്‍വന്ത് സിങ് പന്നൂനിനെ വധിക്കാൻ ഇന്ത്യൻ ഗൂഢാലോചന പുറത്തുവന്നതിനു പിന്നാലെ സംഭവത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അതെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും ഇത്തരം ചില സംഭവങ്ങൾ കൊണ്ടൊന്നും ഇന്ത്യ-യു.എസ് ബന്ധം തകർക്കാൻ സാധിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പന്നൂനിനെ കൊല്ലാൻ ഗൂഢാലോചന നടത്തിയതിന് നിഖിൽ ഗുപ്തക്കെതിരെ യു.എസ് ഫെഡറൽ പ്രോസിക്യൂട്ടർമാർ കുറ്റം ചുമത്തിയിരുന്നു. പന്നൂനിനെ ന്യൂയോർക്കിൽ വെച്ച് വധിക്കാനായിരുന്നു പദ്ധതി. ഒരു മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരമാണ് നിഖിൽ ഗൂഢാലോചന നടത്തിയതെന്ന വിവരമാണ് പുറത്തുവന്നത്. എന്നാൽ ഏൽപിച്ച കൊലയാളി ഒരു യു.എസ് ഫെഡറൽ ഏജന്റായി മാറി. നിലവിൽ ചെക്ക് കേസിൽ തടവിലാണ് 52കാരനായ ഗുപ്ത. പന്നൂനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ കുറ്റം തെളിഞ്ഞാൽ 20 വർഷം തടവുശിക്ഷ അനുഭവിക്കേണ്ടിവരും.
ഈ സംഭവത്തിൽ ആദ്യമായാണ് മോദി പരസ്യ പ്രതികരണം നടത്തുന്നത്. ആരെങ്കിലും ഇതെ കുറിച്ച് ഞങ്ങൾക്ക് വിവരം നൽകുകയാണെങ്കിൽ അത് കൃത്യമായി പരിശോധിക്കും. തെറ്റായാലും ശരിയായാലും ഞങ്ങളുടെ പൗരൻ എന്തെങ്കിലും ചെയ്താൽ അയാളെ ശിക്ഷിക്കാൻ ഞങ്ങൾക്ക് ബാധ്യതയുണ്ട്.എന്നാൽ ഇതുകൊണ്ടൊന്നും യു.എസുമായുള്ള ഞങ്ങളുടെ ബന്ധത്തിന് കോട്ടംതട്ടില്ല. -മോദി പറഞ്ഞു. 2014 ൽ പ്രധാനമന്ത്രിയായി അധികാരമേറ്റത് മുതൽ യു.എസിലെ സന്ദർശകനാണ് മോദി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.