ഗാന്ധിനഗർ: വിമാനത്താവളം പോലെ തോന്നിക്കുന്ന രാജ്യാന്തര നിലവാരത്തിലുള്ള രാജ്യത്തെ ആദ്യ റെയിൽവേ സ്റ്റേഷനടക്കം ഗുജറാത്തിലെ വിവിധ റെയിൽവേ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. തന്‍റെ ജന്മനാട്ടിലെ നവീകരിച്ച വട്നഗർ റെയിൽവേ സ്റ്റേഷനും മോദി ഉദ്ഘാടനം ചെയ്തു. കുട്ടിക്കാലത്ത് അദ്ദേഹം ചായ വിറ്റ് നടന്നിരുന്നത് ഈ റെയിൽവേ സ്റ്റേഷനിലാണ് എന്ന പ്രത്യേകതയുമുണ്ട്.
വീഡിയോ കോൺഫറൻസിങ് വഴിയാണ് ഗുജറാത്തിലെ വിവിധ റെയിൽവേ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഗാന്ധിനഗർ ക്യാപിറ്റൽ-വാരണാസി സൂപ്പർഫാസ്റ്റ് എക്സ്പ്രസും ഗാന്ധിനഗർ ക്യാപിറ്റലിനും വറേഥക്കും ഇടയിലുള്ള മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പ്ൾ യൂനിറ്റ് സർവീസ് ട്രെയിനും അദ്ദേഹം ഫ്ലാഗ്ഓഫ് ചെയ്തു.
ഗാന്ധിനഗർ റെയിൽവേ സ്റ്റേഷനാണ് പൊതു പങ്കാളിത്തത്തോടെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തിയത്. നവീകരിച്ച സ്റ്റേഷനും അതിനു മുകളിലായി നിർമിച്ച പഞ്ചനക്ഷത്ര ഹോട്ടൽ കോംപ്ലക്സും പ്രധാനമന്ത്രി നാടിനു സമർപ്പിച്ചു. റെയിൽവേ സ്റ്റേഷനു മുകളിൽ 318 മുറികളുള്ള പഞ്ചനക്ഷ്രത ഹോട്ടലാണു സ്ഥാപിച്ചിരിക്കുന്നത്. 790 കോടി രൂപയാണു നിർമാണ ചെലവ്.
സ്റ്റേഷനു സമീപത്തെ മഹാത്മ മന്ദിർ കൺവൻഷൻ സെന്‍ററിൽ നടക്കുന്ന സമ്മേളനങ്ങൾക്കും മറ്റും വരുന്നവരെ ലക്ഷ്യമിട്ടാണു ഹോട്ടൽ സ്ഥാപിച്ചത്. ഗുജറാത്ത് സർക്കാറിന്‍റെ ഗാന്ധിനഗർ റെയിൽവേ ആൻഡ് അർബൻ ഡവലപ്മെന്‍റ് കമ്പനിയുമായി (ഗരുഡ്) സഹകരിച്ചാണ് ഇന്ത്യൻ റെയിൽവേ സ്റ്റേഷൻസ് ഡവലപ്മെന്‍റ് കോർപറേഷൻ (ഐആർഎസ്ഡിസി) പദ്ധതി നടപ്പാക്കിയത്. 11 നിലകളുള്ള രണ്ട് ടവറുകളും ഒമ്പത് നിലകളുള്ള ഒരു ടവറുമാണു ഹോട്ടൽ കോംപ്ലക്സിന്‍റെ ഭാഗമായി നിർമിച്ചിരിക്കുന്നത്. ലീല ഗ്രൂപ്പിന്‍റെയാണു ഹോട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.