പി.എം കെയേഴ്സിൽ അഞ്ച് ദിവസംകൊണ്ട് 3,076 കോടി; പേര് വെളിപ്പെടുത്താത്തതെന്തെന്ന് ചിദംബരം

പ്രധാനമന്ത്രിയുടെ സിറ്റിസൺ അസിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻസ് (പിഎം-കെയേഴ്സ്) ഫണ്ടിന് ലഭിച്ച സംഭാവനകളിൽ വ്യക്തതയില്ലെന്ന് ആരോപിച്ച് മുൻ ധനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരം.

2020 മാർച്ച് 26 നും 31 നും ഇടയിൽ അഞ്ച് ദിവസംകൊണ്ട് 3,076 കോടിയാണ് ഫണ്ടിലേക്ക് ലഭിച്ചതെന്ന് പിഎം-കെയേഴ്സ് ഓഡിറ്റർമാർ സ്ഥിരീകരിച്ചു. എന്നാൽ ഇത്ര ഉദാരമായി സംഭാവന ചെയ്തവരുടെ പേരുകൾ വെളിപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് ചിദംബരം ട്വിറ്ററിൽ ചോദിച്ചു.

രാജ്യത്തെ ഓരോ എൻ‌ ജി ‌ഒയും ട്രസ്റ്റുകളും ഒരു പരിധിയിൽകൂടുതൽ സംഭാവന ചെയ്യുന്നവരുടെ പേര് വെളിപ്പെടുത്താൻ ബാധ്യസ്ഥരാണെന്നും ദുരിതാശ്വാസ ഫണ്ടിനെ ബാധ്യതയിൽ നിന്ന് എന്തിനാണ് ഒഴിവാക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. മാർച്ച് 28 ന് ആരംഭിച്ച പി‌എം-കെയേഴ്സ് ഫണ്ട് കോവിഡ് -19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ സ്വീകരിച്ചിരുന്നു.

രൂപവത്കരിച്ച് അഞ്ച് ദിവസത്തിനുള്ളിൽ 3,076.62 കോടിയാണ് ലഭിച്ചതെന്ന് പിഎം-കെയേഴ്സ് വെബ്‌സൈറ്റിൽ പറയുന്നു. ഇതിൽ 39.67 ലക്ഷം വിദേശ സംഭാവനയായിരുന്നു. 'കോർപ്പറേറ്റ് കാര്യ മന്ത്രാലയം തീരുമാനിച്ചതനുസരിച്ച് കേന്ദ്ര സർക്കാർ രൂപീകരിച്ച ഫണ്ടാണൊ ഇത്. ഇല്ലെങ്കിൽ ആരാണ് ഫണ്ട് രൂപീകരിച്ചത്. എന്താണതിന് മാനദണ്ഡമാക്കിയത്. കേന്ദ്ര സർക്കാർ ഫണ്ട് രൂപീകരിച്ചിട്ടില്ലെങ്കിൽ, പ്രധാനമന്ത്രിയും മൂന്ന് മന്ത്രിമാരും എന്തുകൊണ്ടാണ് ട്രസ്റ്റികളായി പ്രവർത്തിക്കുന്നത്? ആരാണ് അവരെ ട്രസ്റ്റികളായി നിയമിച്ചത്' തുടർച്ചയായ ട്വീറ്റുകളിൽ ചിദംബരം ചോദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.