പ്രതീകാത്മക ചിത്രം
ജോലിയിലിരിക്കെ ആറ് പൈലറ്റുമാർ മരിച്ചു: ഡിജിസിഎ അടിയന്തര പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് പൈലറ്റ് സംഘടന
ന്യൂഡൽഹി: 2023 നവംബറിനും 2026 സെപ്റ്റംബർ 11നും ഇടയിൽ രാജ്യത്ത് ജോലിയിലിരിക്കെ ആറ് പൈലറ്റുമാർ മരണപ്പെട്ട സംഭവത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് (എഫ്.ഐ.പി). വിമാന ജീവനക്കാരുടെ കടുത്ത ശാരീരിക തളർച്ചയും ജോലി സമ്മർദവും കണക്കിലെടുത്ത്, വിഷയത്തിൽ വ്യോമയാന നിയന്ത്രണ ഏജൻസിയായ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (ഡി.ജി.സി.എ) അടിയന്തരവും സമഗ്രവുമായ അന്വേഷണം നടത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു. പൈലറ്റുമാരുടെ സേവന സമയ പരിധി, തളർച്ച നിയന്ത്രിക്കുന്നതിനുള്ള റോസ്റ്ററിങ് സംവിധാനങ്ങൾ എന്നിവ കൃത്യമായി പരിശോധിക്കണമെന്നാണ് ഇവർ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ.
നേരത്തെ വിമാനക്കമ്പനികളിലെ ജീവനക്കാരുടെ ക്ഷാമം കാരണം ഇൻഡിഗോ ഉൾപ്പെടെയുള്ള വിമാനങ്ങൾ സർവീസ് റദ്ദാക്കേണ്ടി വന്നപ്പോൾ, ഡി.ജി.സി.എ പൈലറ്റുമാരുടെ ജോലി സമയ നിയമങ്ങളിൽ ചില ഇളവുകൾ അനുവദിച്ചിരുന്നു. പ്രത്യേകിച്ച് ബോയിങ് 787 ഡ്രീംലൈനർ വിമാനങ്ങൾക്കും രാത്രികാല സർവീസുകൾക്കും വിമാനക്കമ്പനികൾ ഇത്തരം പ്രത്യേക ഇളവുകൾ ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാൽ, ഈ നിയമ ഇളവുകൾ പൈലറ്റുമാരുടെ വിശ്രമ വേളകളെയും ഉറക്കത്തെയും ക്രമരഹിതമാക്കുന്നുവെന്നും പൈലറ്റുമാരുടെ ശാരീരിക-മാനസിക ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും ഡി.ജി.സി.എക്ക് അയച്ച കത്തിൽ എഫ്.ഐ.പി വ്യക്തമാക്കുന്നു.
മരണപ്പെട്ട പൈലറ്റുമാരുടെ ജീവൻ പൊലിഞ്ഞതിന് നേരിട്ടുള്ള കാരണം തൊഴിൽ സമ്മർദമാണെന്ന് തങ്ങൾ ഉറപ്പിച്ചു പറയുന്നില്ലെങ്കിലും, ഈ സംഭവങ്ങൾ ഗൗരവമായി കാണേണ്ടതുണ്ടെന്ന് പൈലറ്റ് സംഘടന ചൂണ്ടിക്കാട്ടി. പൈലറ്റുമാരുടെ ആരോഗ്യ പ്രവണതകളെക്കുറിച്ച് സ്വതന്ത്ര ശാസ്ത്രീയ പഠനം നടത്തുക, വിമാനക്കമ്പനികൾക്ക് നൽകിയിട്ടുള്ള പ്രത്യേക എക്സംപ്ഷനുകൾ അടിയന്തരമായി പിൻവലിക്കുക, അംഗീകൃത എഫ്.ഡി.ടി.എൽ ചട്ടങ്ങൾ രാജ്യത്തുടനീളം ഒരേപോലെ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ കത്തിൽ മുന്നോട്ടുവെച്ചിട്ടുണ്ട്.
തൊഴിൽപരമായ വിവേചനമോ ഭാവിയെ ബാധിക്കുമെന്ന ഭയമോ കാരണം ഭൂരിഭാഗം പൈലറ്റുമാരും തങ്ങൾ അനുഭവിക്കുന്ന ശാരീരിക തളർച്ച തുറന്നു പറയാൻ മടിക്കുകയാണെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നുണ്ട്. അതിനാൽ, തളർച്ചയും ജോലി സമ്മർദവും ഭയമില്ലാതെ റിപ്പോർട്ട് ചെയ്യാനുള്ള സുതാര്യമായ അന്തരീക്ഷം ഒരുക്കണം. വ്യോമമേഖലയിലെ സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയും വരുത്തരുതെന്നും, പൈലറ്റുമാരുടെ ആരോഗ്യം ഉറപ്പുവരുത്തുന്നത് യാത്രക്കാരുടെ സുരക്ഷക്ക് കൂടിയാണെന്നും എഫ്.ഐ.പി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.