ന്യൂഡൽഹി: കോവിഡ് 19 ചികിത്സയ്ക്കായി പ്ലാസ്മ നല്‍കാമെന്നറിയിച്ച് രോഗമുക്തരായ 200 തബ്‌ലീഗ് പ്രവര്‍ത്തകര്‍ രംഗ ത്തെത്തി. കഠിനമായ അണുബാധയുള്ള രോഗികളിൽ ചികിത്സ നടത്താനാണ് പ്ലാസ്മ ശേഖരിക്കുന്നത്. രോഗമുക്തരായ തബ്ലീഗ ് പ്രവർത്തകരെ പരിശോധിച്ചിട്ടുണ്ട്. ഇവരിൽ നിന്ന് പ്ലാസ്മ ശേഖരണം തുടങ്ങിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്ലാസ്മ നല്‍കാനും, സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിക്കാനും തയാറാണെന്നറിയിച്ച് തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ തബ്‌ലീഗ് പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ തമിഴ്‌നാട്ടില്‍ നിന്നുള്ള 42 പേരും പ്ലാസ്മ ദാനത്തിന് തയാറായി മുന്നോട്ട് വന്നിരുന്നു.
കോവിഡ് ഭേദമായ എല്ലാവരും മതം നോക്കാതെ പ്ലാസ്മ ദാനം ചെയ്യണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സമ്മതമറിയിച്ചവരില്‍ നിന്ന് പ്ലാസ്മ ശേഖരിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് ഡല്‍ഹി ആരോഗ്യ വകുപ്പ് അറിയിച്ചത്. നഗരത്തിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ലിവർ ആൻഡ് ബെയ്ലിയറി സയൻസ് ആണ് പ്ലാസ്മ ശേഖരിക്കുന്നത്. ഡൽഹിയിലെ എല്ലാ ആശുപത്രികളിലും പ്ലാസ്മ തെറാപ്പി ചികിത്സാ രീതി അനുവദിക്കാൻ സർക്കാർ കേന്ദ്രത്തോട് അനുമതി തേടാനിരിക്കുകയാണ്.
രോഗം ഭേദമായവരുടെ രക്തത്തിലുണ്ടാകുന്ന, ആൻറിബോഡികള്‍ വേര്‍തിരിച്ചെടുത്ത് രോഗമുള്ളവരില്‍ ഉപയോഗിക്കുന്നതാണ് ചികിത്സാ രീതി. ചികിത്സയ്ക്കായി പ്ലാസ്മകള്‍ നല്‍കാന്‍ തങ്ങള്‍ ഒരുക്കമാണെന്നും മതവും ജാതിയും നോക്കാതെ പരസ്പരം സഹായിക്കേണ്ട അവസരമാണ് ഇതെന്നും മുതിര്‍ന്ന തബ്‌ലീഗ് പ്രവര്‍ത്തകന്‍ ദ ഹിന്ദു ദിനപത്രത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.