ന്യൂഡൽഹി: തുടർച്ചയായി വിദ്വേഷ പ്രസംഗം നടത്തുന്ന ബി.ജെ.പി എം.പി പ്രജ്ഞ സിങ് ഠാകുറിനെതിരെ നടപടി ആവശ്യപ്പെട്ട് 103 മുൻ ഉദ്യോഗസ്ഥർ ലോക്സഭ സ്പീക്കർക്കും ലോക്സഭ എത്തിക്സ് കമ്മിറ്റിക്കും കത്തെഴുതി. കർണാടകയിലെ ശിവമൊഗ്ഗയിൽ ഹിന്ദു സംഘടന പരിപാടിയിൽ മുസ്‍ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ പശ്ചാത്തലത്തിലാണ് കത്ത്.
ഇന്ത്യൻ ശിക്ഷാനിയമപ്രകാരം നിരവധി കുറ്റങ്ങൾ ചുമത്താവുന്ന വിദ്വേഷ പ്രസംഗങ്ങൾ നടത്തിയ പ്രജ്ഞ സിങ് ഠാകുർ ഭരണഘടന ഉയർത്തിപ്പിടിക്കുമെന്ന എം.പിയുടെ പ്രതിജ്ഞ ലംഘിച്ചുവെന്ന് കത്തിൽ കുറ്റപ്പെടുത്തി. പത്രങ്ങളിലൂടെയും സമൂഹ, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയും മുസ്‍ലിംകൾക്കും ക്രിസ്ത്യാനികൾക്കുമെതിരെ ദിവസേന ഒരു ഡോസ് വിഷമെങ്കിലും അവർ വമിപ്പിക്കുന്നുണ്ടെന്നും ലോക്സഭ ചട്ടപ്രകാരം അവർക്കെതിരെ നടപടിയെടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
മുൻ കേന്ദ്ര സാമൂഹിക നീതി സെക്രട്ടറി അനിത അഗ്നിഹോത്രി, മുൻ ഗതാഗത വകുപ്പ് അഡീഷനൽ സെക്രട്ടറി എസ്.പി. അംബ്രോസ്, മുൻ രാജസ്ഥാൻ ചീഫ് സെക്രട്ടറി സലാഹുദ്ദീൻ അഹ്മദ് തുടങ്ങിയവർ കത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.